സൂരജിന് പേവിഷബാധയേറ്റത് എവിടെനിന്ന്? വളര്‍ത്തു നായ ഇപ്പോഴും ജീവനോടെ

  • 10/05/2025

അമ്ബലപ്പുഴയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചത് പേ വിഷബാധയെ തുടര്‍ന്നെന്ന് സ്ഥിരീകരണം. തകഴി കരുമാടി കിഴക്കേമുറി പുഷ്പമംഗലം വീട്ടില്‍ ശരത്കുമാറിന്റെ മകന്‍ എസ്.സൂരജ് (17) ആണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. ഉമിനീരും രക്തവും പരിശോധിച്ചതോടെയാണ് മരണകാരണം പേവിഷബാധയാണെന്നു സ്ഥിരീകരിച്ചത്.

തകഴി ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ കൊമേഴ്‌സ് വിദ്യാര്‍ഥിയായിരുന്ന സൂരജിന് ബന്ധുവീട്ടിലെ വളര്‍ത്തുനായയില്‍ നിന്നാണ് പേ വിഷബാധയേറ്റത് എന്നാണ് വിലയിരുത്തല്‍. കഴിഞ്ഞമാസം 20 ന് നായ സൂരജിന്റെ കഴുത്തില്‍ പോറലേല്‍ക്കും വിധം ഇടപഴകിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സൂരജ് പ്രതിരോധ കുത്തിവയ്പ്പ് എടുക്കുകയും ചെയ്തിരുന്നില്ല.

ചൊവ്വാഴ്ചയാണ് സൂരജിന് അസ്വസ്ഥത തുടങ്ങിയത്. ജിംനേഷ്യത്തില്‍ നിന്നെത്തിയതിന് പിന്നാലെ നടുവേദന അനുഭവപ്പെട്ടതോടെ തകഴിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ബുധനാഴ്ച മുതലാണ് പേവിഷബാധയുടെ ലക്ഷണം കണ്ടുതുടങ്ങിയത്. ഇതോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സതേടുകയായിരുന്നു. അത്യാഹിത വിഭാഗത്തിലെത്തിച്ച കുട്ടിയെ പരിശോധനയ്ക്കുശേഷം തീവ്രപരിചരണവിഭാഗത്തിലെ ഐസലേഷന്‍ വാര്‍ഡിലേക്കു മാറ്റിയെങ്കിലും വെള്ളിയാഴ്ച രാവിലെ മരിക്കുകയായിരുന്നു.

Related News