മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന്

  • 21/03/2020

176 രാജ്യങ്ങളില്‍ കോവിഡ് 19 വൈറസ് വ്യാപിച്ചു. സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ മൂന്നുപേര്‍ കണ്ണൂര്‍ ജില്ലയിലും ആറുപേര്‍ കാസര്‍കോട് ജില്ലയിലും മൂന്നുപേര്‍ എറണാകുളത്തുമാണ്. ഇതോടെ ആകെ സ്ഥിരീകരിച്ചവരുടെ എണ്ണം 52 ആയി. കാസര്‍കോട് ജില്ലയിലെ രോഗബാധിതരില്‍ അഞ്ചുപേര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും ഒരാള്‍ എറണാകുളം മെഡിക്കല്‍ കോളേജിലുമാണ് ചികിത്സയിലുള്ളത്. കണ്ണൂര്‍ ജില്ലയിലെ മൂന്നുപേരില്‍ രണ്ടുപേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും ഒരാള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലുമാണ്. എറണാകുളത്തെ മൂന്നുപേര്‍ എറണാകുളം മെഡിക്കല്‍ കോളേജിലാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍ എല്ലാം ഗള്‍ഫില്‍നിന്നു വന്നവരാണ്.

ആകെ 53,013 ആളുകളാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. അതില്‍ 52,785 പേര്‍ വീടുകളിലും 228 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 70 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 3,716 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 2,566 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.

കൊവിഡ് ബാധ വ്യാപിക്കുന്നത് ഒഴിവാക്കാനുള്ള തീവ്ര ശ്രമത്തിലാണ് നാം ഏവരും. ജാതി-മത-രാഷ്ട്രീയ ഭേദമന്യേ മനുഷ്യന്‍ എന്ന ഒറ്റ ചിന്തയില്‍, ഒരുമയോടെയാണ് നാം മുന്നേറുന്നത്.
 
കൊവിഡിന്‍റെ സാഹചര്യത്തില്‍ മതപരമായ ചടങ്ങുകളിലും പ്രാര്‍ത്ഥനകളിലും ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന അഭ്യര്‍ത്ഥന വിവിധ മത-സാമുദായിക നേതാക്കള്‍ ഒരു മടിയുമില്ലാതെയാണ് സ്വീകരിച്ചത്. മുസ്ലീം പള്ളികളില്‍ വെള്ളിയാഴ്ച നടക്കുന്ന കൂട്ടപ്രാര്‍ത്ഥനയില്‍ വലിയ നിയന്ത്രണം വന്നു. മറ്റു നേരങ്ങളിലെ നമസ്കാരങ്ങളിലും എല്ലാ പള്ളികളിലും ക്രമീകരണങ്ങള്‍ കൊണ്ടുവന്നു.

ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ജുമുഅ നമസ്കാരം ഉണ്ടാകില്ലെന്ന നോട്ടീസ് പ്രധാന പള്ളികളുടെ മുന്നില്‍ പതിപ്പിച്ചിട്ടുണ്ട്.

ക്രിസ്ത്യന്‍ പള്ളികളില്‍ ഞായറാഴ്ച കുര്‍ബാനകളിലും ആള്‍ക്കുട്ടം കുറയ്ക്കാന്‍ സാധിച്ചു. പൂര്‍ണ്ണ മനസ്സോടെ ഈ നിയന്ത്രണങ്ങള്‍ പാലിക്കുമെന്ന് ക്ലിമിസ് കത്തോലിക്കാ ബാവ അറിയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദേശത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പുമായി പൂര്‍ണ്ണമായും സഹകരിക്കണമെന്നും ചൂണ്ടിക്കാട്ടി രൂപതകളില്‍ സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്.

തലശ്ശേരി ആര്‍ച് ബിഷപ്പ് ഓസ്ട്രേലിയന്‍ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തി സ്വയം ക്വാറന്‍റൈനില്‍ പോയി വിശ്വാസികളോട് കര്‍ക്കശ നിയന്ത്രണം പാലിക്കാന്‍ വീഡിയോയിലൂടെ ആവശ്യപ്പെട്ടു. മാതൃകാപരമായ നടപടിയാണിത്.

മാര്‍ച്ച് 31 വരെ ഊട്ടു നേര്‍ച്ച, ധ്യാനങ്ങള്‍, കുടുംബ യൂണിറ്റ് യോഗങ്ങള്‍, വിശ്വാസ പരിശീലന ക്ലാസുകള്‍, കണ്‍വെന്‍ഷനുകള്‍, തീര്‍ഥാടനം എന്നിവ ഉള്‍പ്പെടെ എല്ലാ ഒത്തുചേരലുകളും ആഘോഷങ്ങളും ഒഴിവാക്കണമെന്ന് എറണാകുളം-അങ്കമാലി മേജര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് അറിയിച്ചിട്ടുണ്ട്.

യാക്കോബായ സുറിയാനി സഭയില്‍ കുമ്പസാരം, കൈവയ്പ് ശുശ്രൂഷ എന്നിവ ഒഴിവാക്കാമെന്ന് ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. പ്രസിദ്ധമായ പരുമല പള്ളിയില്‍ തീര്‍ത്ഥാടനം നിര്‍ത്തിവെച്ചു.

കെസിബിസി, നേരത്തെ തന്നെ ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് സര്‍ക്കുലര്‍ ഇറക്കുകയുണ്ടായി. പെന്തകോസ്ത്കാര്‍ പ്രാര്‍ത്ഥന വീട്ടില്‍ നടത്തുന്നതിനു വേണ്ടി നിര്‍ദേശം നല്‍കി. സിഎസ്ഐ സഭയും ഇതേ രീതിയില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് എല്ലാ മേജര്‍ ക്ഷേത്രങ്ങളിലും മാര്‍ച്ച് 31 വരെ ഭക്തര്‍ക്ക് പ്രവേശനം വിലക്കിയിട്ടുണ്ട്. ചടങ്ങുകള്‍ മതില്‍ക്കെട്ടിനകത്ത് മാത്രമാവും. ആന എഴുന്നള്ളിപ്പ് ഒഴിവാക്കി.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ക്ഷേത്രത്തില്‍ ആളുകളെ പ്രവേശിപ്പിക്കുന്നില്ല. പതിവ് ചടങ്ങുകള്‍ മാറ്റമില്ലാതെ നടക്കും. കാടാമ്പുഴ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് നിര്‍ത്തിവച്ചു. കൊടുങ്ങല്ലൂര്‍ ഭരണി ഉത്സവത്തിന് ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന് കൊടുങ്ങല്ലൂര്‍ വലിയ തമ്പുരാന്‍ കെ രാമവര്‍മ അഭ്യര്‍ത്ഥിച്ചു.

ശബരിമല ഉത്സവം ആചാരപരമായ ചടങ്ങുകള്‍ മാത്രമാക്കി ചുരുക്കി. ഈ മാസം 28ന് നടതുറക്കുമെങ്കിലും ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കില്ല. ഏപ്രില്‍ എട്ടിന് പമ്പാ തീരത്ത് നടക്കുന്ന ആറാട്ട് ചടങ്ങിലും ഭക്തര്‍ക്ക് പ്രവേശനം വിലക്കി.

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഭക്തരുടെ പ്രവേശനം നിര്‍ത്തി. പൈങ്കുനി ഉത്സവത്തിന്‍റെ നടത്തിപ്പുമായി ബന്ധപ്പെട്ട് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി. കരസേനയുടെ നിയന്ത്രണത്തിലുള്ള പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലും പാങ്ങോട് ഹനുമാന്‍ ക്ഷേത്രത്തിലും ശനിയാഴ്ച മുതല്‍ പ്രവേശനം നിര്‍ത്തി.  

കണ്ണൂരിലെ പറശ്ശിനിക്കടവ് മുത്തപ്പന്‍ മഠപ്പുര ക്ഷേത്രത്തില്‍ പയംകുറ്റി ഒഴികെയുള്ള എല്ലാ നിത്യപൂജകളും നിര്‍ത്തി.

പൊങ്കാല ഉള്‍പ്പെടെയുള്ള ഉത്സവങ്ങളുടെ സമയമാണെന്നതിനാല്‍ ആള്‍ക്കുട്ടം ഒഴിവാക്കാന്‍ സര്‍ക്കാര്‍ എടുക്കുന്ന നടപടികളുമായി എല്ലാവരും സഹകരിക്കണമെന്ന് നേരത്തെ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സമൂഹത്തെ മഹാമാരിയില്‍ നിന്ന് രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ മതനേതാക്കളും പങ്കാളികളാകണം. സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള പ്രതിരോധ നടപടികളിലും ജാഗ്രതാ നിര്‍ദേശങ്ങളിലും ഇപ്പോഴുള്ള സഹകരണം ക്രിയാത്മകവും വളരെ മെച്ചപ്പെട്ടതുമാണ്. സര്‍ക്കാരിന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി ആരാധനാലയങ്ങളില്‍ വലിയ ആള്‍ക്കൂട്ടും ഒഴിവാക്കുന്നതിന് മതനേതാക്കള്‍ നടത്തിയ ഇടപെടലുകള്‍ക്ക് ഫലമുണ്ടാകുന്നു എന്നാണ് ഇവയൊക്കെ സൂചിപ്പിക്കുന്നത്.

അതേസമയം സര്‍ക്കാര്‍ നിയന്ത്രങ്ങള്‍ക്ക് യാതൊരു വിലയും കല്‍പ്പിക്കാതെ ഇടപെടുന്ന ചിലരും നമ്മുടെ സഹൂത്തിലുണ്ട്. ചിലര്‍ക്ക് വ്യത്യസ്ത നിലപാടാണ് കാണുന്നത്. ചില സ്ഥലത്ത് കൂട്ടപ്രാര്‍ത്ഥനകളും ഉത്സവ ആള്‍ക്കൂട്ടങ്ങളുമുണ്ടായി. അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ഈ ഘട്ടത്തിലും അഭ്യര്‍ത്ഥിക്കുകയാണ്. ഇത് പാലിക്കാതിരുന്നാല്‍ ശക്തമായി ഇടപെടും. നിയമനടപടികളും ഉണ്ടാകും. നിരോധനാജ്ഞ ഉള്‍പ്പെടെ കര്‍ക്കശമായ നടപടികള്‍ ആലോചിക്കേണ്ടിവരും. നിയന്ത്രണം ലംഘിച്ചാല്‍ ആരാധനാലയങ്ങള്‍ക്കെതിരെയും കര്‍ശനമായ നടപടി സ്വീകരിക്കും. ഇത് സമൂഹത്തിന്‍റെയാകെ രക്ഷയെ കരുതിയുള്ളതാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും കാണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവില്ല. ജില്ലാ ഭരണസംവിധാനം ഈ വിഷയത്തില്‍ എല്ലാവര്‍ക്കും സന്ദേശം നല്‍കാനും നടപടികള്‍ സ്വീകരിക്കാനും തയ്യാറാകണമെന്ന് വീണ്ടും നിര്‍ദേശം നല്‍കി.

നിരുത്തരവാദിത്വത്തിന്‍റെ ദുരന്തഫലമാണ് കാസര്‍കോട് നാം കാണുന്നത്. രോഗബാധിതന്‍ തന്‍റെ ഇഷ്ടപ്രകാരം നാടാകെ സഞ്ചരിച്ചു. പൊതുപരിപാടികളിലും സ്വകാര്യ പരിപാടികളിലുമെല്ലാം പങ്കെടുത്തു.

കാസര്‍കോട് ജില്ലാ ഭരണസംവിധാനം ഇയാള്‍ സഞ്ചരിച്ച റൂട്ട്മാപ്പ് ഭാഗികമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സഹയാത്രികരില്‍ നിന്നും ശേഖരിച്ച വിവരങ്ങളും സിസിടിവി ദൃശ്യങ്ങളില്‍ നിന്നുമുള്ള വിവരങ്ങളും ഉള്‍പ്പെടുത്തിയതാണ് ഇത് സാധിച്ചത്. ഇദ്ദേഹത്തെ നിരവധി തവണ കൗണ്‍സിലിങ് നടത്തി ഡോക്ടര്‍മാര്‍ വിവരങ്ങള്‍ ശേഖരിച്ചപ്പോഴും ലഭിക്കുന്ന വിവരങ്ങളില്‍ സ്വാഭാവികമായും ഒരു ദുരൂഹത നിലനില്‍ക്കുന്നു. കൂടുതല്‍ പരിശോധന ആവശ്യമാണ്. ഇയാളില്‍ നിന്ന് റൂട്ട് മാപ്പ് തയ്യാറാക്കാന്‍ പൂര്‍ണ സഹകരണം ലഭിച്ചിട്ടില്ലെന്ന് കളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇത്തരത്തിലുള്ളവര്‍ സമൂഹത്തെയാണ് വഞ്ചിക്കുന്നത്. ആപത്തുണ്ടാകുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരക്കാര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടി സ്വീകരിക്കും.

ഇക്കാര്യത്തില്‍ മാധ്യമങ്ങളും ജാഗ്രത പാലിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളെ വെട്ടിച്ച് സമൂഹത്തിനാകെ വിപത്ത് പകര്‍ന്നുനല്‍കുന്നവരെ ന്യായീകരിക്കുകയോ അവരുടെ തെറ്റായ വാദങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കുകയോ ചെയ്യരുത്. അത് നമ്മുടെ പൊതുവായ മുന്നേറ്റത്തിനും താല്‍പര്യത്തിനുമാണ് വിഘാതം സൃഷ്ടിക്കുക.

കോവിഡ് 19ന്‍റെ വ്യാപനത്തിനെതിരെ തുടക്കം മുതല്‍ ജാഗ്രത പുലര്‍ത്തിയ സംസ്ഥാനമാണ് കേരളം. ആദ്യം ചൈനയില്‍ കണ്ടപ്പോള്‍ തന്നെ നമ്മള്‍ പ്രതിരോധ നടപടികളും ബോധവല്‍ക്കരണവും ആരംഭിച്ചിരുന്നു. പിന്നീട് ഇറ്റലിയിലേക്ക് നീങ്ങി. ലോകത്തെ വികസിത രാജ്യങ്ങളില്‍ ഒന്നാണ് ഇറ്റലി. സമ്പത്തും സൗകര്യവും ഉള്ള രാജ്യം. ലോകത്തെ മികച്ച പൊതു ആരോഗ്യ സംവിധാനങ്ങളില്‍ ഒന്നാണ് ഇറ്റലിയിലേത്. ജിഡിപിയുടെ പത്ത് ശതമാനത്തോളം ആരോഗ്യമേഖലയ്ക്ക് മാറ്റിവെച്ച രാജ്യമാണത്. മികച്ച ആശുപത്രികളും ഇറ്റലിയിലുണ്ട്. ഓരോ ആയിരം പേര്‍ക്കും 3.2 ബെഡുകള്‍ ഉണ്ട് എന്നാണ് റിപ്പോര്‍ട്ടുകളില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്.

അവിടെ വളരെ വേഗം കോവിഡ് പടര്‍ന്നു പിടിക്കുന്നതായിരുന്നു അനുഭവം. കഴിഞ്ഞ ദിവസം കൊണ്ടുമാത്രം കോവിഡ് കാരണം ഇറ്റലിയില്‍ മരിച്ചത് 627 ആളുകളാണെന്നാണ് റിപ്പോര്‍ട്ട്. മരണസംഖ്യയില്‍ ചൈനയെ മറികടക്കുന്ന ദുഃഖകരമായ അനുഭവവും അവര്‍ക്കുണ്ടായി. മറ്റ് പല വികസിത രാജ്യങ്ങളിലും ഇതാണ് അവസ്ഥ.

ഈ അനുഭവങ്ങള്‍ എല്ലാം കണക്കിലെടുത്താണ് കേരളം കോവിഡ് 19ന് എതിരായ നടപടികള്‍ തീരുമാനിച്ചത്. ഓരോ ഘട്ടവും സൂക്ഷ്മമായി വിശകലനം ചെയ്ത് ഓരോ സമയത്തിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയായിരുന്നു.

ഇങ്ങനെയൊക്കെ മുന്നോട്ടു പോകുമ്പോഴും ചിലര്‍ക്ക് ഇപ്പോഴും നേരം വെളുത്തു കാണുന്നില്ല എന്നതാണ് പ്രശ്നം. നമ്മളെ ഇതൊന്നും ബാധിക്കില്ല എന്ന ധാരണയിലാണ് അത്തരക്കാര്‍. അവരോട് അര്‍ത്ഥശങ്കക്ക് ഇടയില്ലാതെ ഒരു കാര്യം വ്യക്തമാക്കുകയാണ്. നിങ്ങള്‍ക്കു കൂടി വേണ്ടിയിട്ടാണ് ഈ ക്രമീകരണങ്ങള്‍. ഇത് പാലിക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ കര്‍ശനമായ നടപടികള്‍ നേരിടേണ്ടതായി  വരും.

രോഗബാധ പടരാതിരിക്കാന്‍ ജനങ്ങളുടെ സമ്പര്‍ക്കത്തില്‍ കുറവുവരുത്തുകയാണ് വേണ്ടത്. അതുകൊണ്ടുതന്നെ മുന്നറിയിപ്പ് അവഗണിച്ച് പ്രവര്‍ത്തിക്കുന്നവരോട് ക്രമസമാധാന സംരക്ഷണം ഉറപ്പുവരുത്തുന്നതിനുവേണ്ടി ഇടപെടുന്ന രീതിയില്‍ പൊലീസ് ഇടപെടും. അതനുസരിച്ച് താഴേത്തലം വരെ ക്രമീകരണം സൃഷ്ടിക്കാന്‍ പൊലീസിനോട് നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ എസ്പിമാര്‍ക്ക് പ്രത്യേക ചുമതലയുണ്ടാകും.

ഈ സംസ്ഥാനത്തെ സംരക്ഷിക്കാനായി ഉറക്കമൊഴിച്ച് ഇരിക്കുന്ന ഒരു വലിയ വിഭാഗം ഇവിടെ ഉണ്ട്. ഐസൊലേഷന്‍ വാര്‍ഡിലും ആശുപത്രകളിലും രോഗികളുടെ വീട്ടിലും എല്ലാം എത്തുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, അവര്‍ക്ക് പൂര്‍ണ്ണ പിന്തുണയുമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍, സാമൂഹ്യ രാഷ്ട്രീയ സംഘടനകളില്‍ പെട്ടവര്‍. എല്ലാവരും ചേര്‍ന്ന് ഈ സംസ്ഥാനത്തെ ഒരു പ്രതിസന്ധി ഘട്ടത്തെ മറികടക്കാന്‍ ശ്രമിക്കുകയാണ്. ഇതിനെയാകെ തുരങ്കം വെക്കുന്ന സമീപനം ഉണ്ടാകരുത്.

ഇന്നത്തെ യോഗം

1.നിരീക്ഷണത്തിലുള്ളവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. ചില വീടുകളില്‍ കൂടുതല്‍ അംഗങ്ങള്‍ ഉണ്ടാകാം. അവിടെ നിരീക്ഷണത്തിലുള്ളവര്‍ താമസിക്കുന്നത് മറ്റുള്ളവര്‍ക്ക് കൂടി പ്രയാസമാണ് ഉണ്ടാക്കുക. വളരെ കൂടുതല്‍ അംഗങ്ങള്‍ ഉള്ള വീട്ടിലേക്ക് പോകുന്നതിനു പകരം അവരെ പ്രത്യേക കേന്ദ്രങ്ങളിലാക്കാം.

2.ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മൂന്ന് ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ടെസ്റ്റിങ് നടക്കുന്നത്. കൂടുതല്‍ സാമ്പിളുകള്‍ പരിശോധനക്ക് എത്തുന്നതിനാല്‍ ഇപ്പോള്‍ ടെസ്റ്റിങ് സൗകര്യമുള്ള മൂന്ന് മെഡിക്കല്‍ കോളേജുകളില്‍ കൂടുതല്‍ ഷിഫ്റ്റ് ഏര്‍പ്പെടുത്തി കൂടുതല്‍ ടെസ്റ്റ് നടത്താനാണ് ഉദ്ദേശിക്കുന്നത്.

3.അവശ്യ സേവനങ്ങള്‍ ഉറപ്പാക്കാന്‍ ചീഫ് സെക്രട്ടറിയും ഹോം സെക്രട്ടറിയും പൊലീസ് മേധാവിയും അംഗങ്ങളായിട്ടുള്ള സമിതി രൂപീകരിച്ചു.

4.ഡാറ്റാ മാനേജ്മെന്‍റ് സന്ദര്‍ഭാനുസരണം കൊണ്ടുപോകാന്‍ പ്രത്യേക കണ്‍ട്രോള്‍ റൂം ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് ഓഫീസിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കും. റവന്യു സെക്രട്ടറി നേതൃത്വം നല്‍കും.

5.ട്രാന്‍സ്പോര്‍ട്ട് ലോജിസ്റ്റിക് സംവിധാനം - ജിഎഡി സെക്രട്ടറി, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍, കെഎസ്ആര്‍ടിസി എംഡി എന്നിവര്‍ക്ക് ചുമതല.

6.സ്ക്രീനിങ്ങിന് സ്വകാര്യ ലാബുകാരെ കൂടി ഉള്‍പ്പെടുത്തും. ടെസ്റ്റിങ്ങിന് പിസിആര്‍ സാങ്കേതികവിദ്യയുള്ള സ്ഥാപനങ്ങളെയും സഹകരിപ്പിക്കാം. റാപ്പിഡ് ടെസ്റ്റിന് ഐസിഎംആര്‍ അനുമതിക്ക് ശ്രമിക്കും.

7.സംസ്ഥാനത്തേക്കുള്ള ചരക്കുവണ്ടികള്‍ അതിര്‍ത്തിയില്‍ തടയുന്ന പ്രശ്നം ഉയര്‍ന്നുവന്നിട്ടുണ്ട്. ചരക്കുഗതാഗതം തടയുന്നത് വലിയതോതിലുള്ള പ്രതിസന്ധി സൃഷ്ടിക്കുമെന്നതിനാല്‍ അതിനെക്കുറിച്ച് വലിയ ആശങ്കയുണ്ടായിരുന്നു. എന്നാല്‍ തമിഴ്നാട് മുഖ്യമന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് അവിടത്തെ ചീഫ് സെക്രട്ടറി നമ്മുടെ ഓഫീസില്‍ വിളിച്ചപ്പോള്‍ ഒരു ചരക്കുവണ്ടിയും തടയാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

8.ബസ്സുകളിലെ ദീര്‍ഘദൂര യാത്ര ഈ ഘട്ടത്തില്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. ജില്ലകളില്‍ യാത്രചെയ്യുന്നത് ഒഴിവാക്കണമന്ന് പറയുന്നില്ല. കാസര്‍കോട്-തിരുവനന്തപുരം പോലെയുള്ള ദീര്‍ഘദൂര യാത്രകള്‍ ഒഴിവാക്കണം. ചെറിയ യാത്രകള്‍ക്ക് പ്രയാസമുണ്ടാവുന്നില്ല.

9.സാധാരണ നിലയില്‍ ആശുപത്രിയില്‍ വരുന്നവര്‍ക്ക് പരിശോധന കൃത്യമായി ഉറപ്പുവരുത്തണം.

10.പുറത്തുനിന്ന് വരുന്നവര്‍ എയര്‍പോര്‍ട്ടിലെത്തിയാല്‍ അവരില്‍നിന്ന് ഡിക്ലറേഷന്‍ വാങ്ങിവെക്കണം. അത് പാലിച്ചില്ലെങ്കില്‍ കടുത്ത  നടപടികളിലേക്ക് പോകും. കൈക്ക് സീല്‍ ചെയ്യുന്നത് വേണ്ടതില്ല എന്ന് നാം നേരത്തെ തീരുമാനിച്ചതാണ്.

11.കടകള്‍ അടക്കാന്‍ പോകുന്നു, സാധനങ്ങള്‍ കിട്ടില്ല തുടങ്ങിയ അനാവശ്യ പ്രചരണങ്ങള്‍ ചിലയിടങ്ങളിലുണ്ട്. അത്തരമൊരു സാഹചര്യമേ ഇവിടെയില്ല. നമ്മള്‍ നേരത്തെ പറഞ്ഞുകൊണ്ടിരിക്കുന്നത് സാമൂഹ്യജീവിതം നല്ല നിലയില്‍ തുടരുമെന്ന് ഉറപ്പുവരുത്തുമെന്നാണ്. ഒരു പരിഭ്രാന്തിയും വേണ്ടതില്ല. സാധനങ്ങളെല്ലാം എല്ലായിടങ്ങളിലും ആവശ്യത്തിന് സ്റ്റോക്കുണ്ട്. ഇതുമായി ബന്ധപ്പെട്ട് വ്യാപാരി വ്യവസായി സംഘടനകളുടെ യോഗം തിങ്കളാഴ്ച വിളിക്കും.

12.സാധനങ്ങള്‍ വീടുകളില്‍ എത്തിക്കുന്ന രീതി ശക്തിപ്പെടുത്തും. കടകള്‍ അത്തരമൊരു സമ്പ്രദായം നടപ്പാക്കാന്‍ തയ്യാറാകണം.

13.ശാരീരിക അകലം പാലിക്കുന്നത് പ്രധാനമാണ്. അത് ചിലയിടങ്ങളിലെങ്കിലും പാലിക്കുന്നില്ല എന്ന സംശയമുണ്ട്. ബന്ധപ്പെട്ട വകുപ്പുകള്‍ അക്കാര്യം ശ്രദ്ധിക്കാന്‍ നിര്‍ദേശം നല്‍കി.

14.ക്ലബ്ബുകള്‍ വിവിധ മത്സരങ്ങള്‍ നടത്താറുണ്ട്. കായികരംഗത്ത് ചില ടൂര്‍ണമെന്‍റുകള്‍ ഉണ്ടാകാറുണ്ട്. അവ ഒഴിവാക്കണം.

15.ഹാര്‍ബറിലെ മത്സ്യലേലം, കഴിഞ്ഞ ഒരാഴ്ചയിലെ ശരാശരി വില കണക്കാക്കി ആ വിലയ്ക്ക മത്സ്യം വില്‍ക്കും. ലേലമുണ്ടാകില്ല.

16.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ക്രിയാത്മക പങ്കാണ് വഹിക്കുന്നത്. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ആവശ്യമെങ്കില്‍ വീടുകളില്‍ ഭക്ഷണമെത്തിക്കാനുള്ള ചുമതല ഇവര്‍ക്കാണ്.

നവമാധ്യമങ്ങള്‍

നവമാധ്യമങ്ങളില്‍ ഇടപെടുന്നവര്‍ രോഗവ്യാപനം തടയുന്നതിന് സഹായകരമായ പ്രചാരണമാണ് ഏറ്റെടുക്കേണ്ടത്. മറ്റൊരു അജണ്ടയും ഈ ഘട്ടത്തില്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. നാളെ, ഞായറാഴ്ച എല്ലാവരും വീട്ടിലിരിക്കുന്ന ദിവസമാണ്. നേരത്തേ പറഞ്ഞതുപോലെ വീടും പരിസരവും ശുചിയാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകണം. നവമാധ്യമങ്ങളിലൂടെ വൈകുന്നേരം ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിക്കാനും തയ്യാറാകണം.

വിദേശകാര്യ മന്ത്രിക്ക് കത്ത്

മലേഷ്യയിലെ കോലാലമ്പൂരില്‍ 250ഓളം വിദ്യാര്‍ത്ഥികള്‍ വിമാനം കിട്ടാതെ കുടുങ്ങിയിട്ടുണ്ട്. ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് ആ കുട്ടികളെ നാട്ടിലെത്തിക്കാന്‍ വേണ്ടതു ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് വിദേശമന്ത്രി ഡോ. എസ് ജയശങ്കറിന് കത്തയച്ചു.

ബാങ്കുകളിലെ ആള്‍ക്കൂട്ടം

1.സ്വര്‍ണ്ണപ്പണയത്തിന്‍മേല്‍ 4 ശതമാനം പലിശക്ക് എടുത്ത വായ്പയുടെ തിരിച്ചടവിന് ആളുകള്‍ കൂട്ടമായി ബാങ്കുകളില്‍ വരുന്നുണ്ട്. മാര്‍ച്ച് 30നകം തിരിച്ചടച്ചാല്‍  മാത്രമേ കുറഞ്ഞ പലിശയായ 4 ശതമാനം നിരക്ക് ലഭിക്കുകയുള്ളൂ എന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സര്‍ക്കുലറിലുണ്ട്. ഇത് ജൂണ്‍ 30 വരെ ദീര്‍ഘിപ്പിക്കണമെന്ന് സംസ്ഥാനതല ബാങ്കേഴ്സ് ഉപസമിതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍  ഉടന്‍ നടപടിയുണ്ടാകണമെന്ന് കേന്ദ്ര കൃഷിമന്ത്രിയോട് കത്ത് മുഖേന ആവശ്യപ്പെട്ടു.

2.ബാങ്കുകളുടെ പ്രവര്‍ത്തന സമയത്തില്‍ ക്രമീകരണം നടത്താന്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കാനായി എസ്എല്‍ബിസിയോട് ആവശ്യപ്പെട്ടു.

3.ബാങ്ക് ശാഖകളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ എടിഎമ്മുകളില്‍ പണം മുഴുവനായി ലോഡ് ചെയ്തു എന്ന് ഉറപ്പുവരുത്തണം.

4.എടിഎം കൗണ്ടറുകള്‍ക്കു മുന്നില്‍ ബ്രേക്ക് ദി ചെയ്ന്‍ നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ബാങ്കുകള്‍ തയ്യാറാകണം.

Related News