റേഷനരി കടത്തി കത്തിച്ച സംഭവം: രണ്ടാം പ്രതി പിടിയിൽ

  • 08/04/2020

കടയ്ക്കാവൂർ: നിലയ്ക്കാമുക്കിലെ റേഷൻ കടയിൽ നിന്നും അരിയും ഗോതമ്പും കടത്തി കൊണ്ടു പോയി കരിഞ്ചന്തയിൽ വിൽപന നടത്തവെ ജനങ്ങൾ പോലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് പൂഴ്ത്തിവച്ച അരിയും ഗോതമ്പും മണ്ണെണ്ണ ഒഴിച്ച് തീയിട്ട് നശിപ്പിക്കാൻ ശ്രമിച്ച കേസിലെ രണ്ടാം പ്രതി അറസ്റ്റിൽ. കടയ്ക്കാവൂർ വില്ലേജിൽ നിലയ്ക്കാമുക്ക് പള്ളിമുക്ക് ഖയാസ് മൻസിലിൽ സലിമിന്റെ മകൻ ഖയാസ് (29 വയസ്സ്) ആണ് അറസ്റ്റിലായത്. ഒന്നാം പ്രതി സുധീർ ഒളിവിലാണ്. സുധീറും ഖയാലും ചേർന്നാണ് അരിയും ഗോതമ്പും ഖയാസിന്റെ സഹോദരിയുടെ പേരിലുള്ള KL-16- E -8262 എന്ന സ്വിഫ്റ്റ് കാറിൽ നിലയ്ക്കാമുക്കിലെ റേഷൻ കടയിൽ നിന്നും കടത്തിക്കൊണ്ട് പോകുന്നത്. 4 ചാക്ക് റേഷൻ സാധനങ്ങൾ കടത്തി കൊണ്ട് പോകുന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാപകമായ അരി കടത്തലിന്റെയും കരിഞ്ചന്തയുടെയും ചുരുളഴിയുന്നത്. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട ലോക്ഡൗൺ കാലയളവിൽ പൊതുജനത്തിന് സൗജന്യമായി വിതരണം ചെയ്യാണത്തിച്ച അരിയും ഗോതമ്പുമാണ് ഇവർ കടത്തിക്കൊണ്ട് പോയത്. കടത്തികൊണ്ട് പോകാൻ ഉപയോഗിച്ച വണ്ടിയോട് കൂടിയാണ് രണ്ടാം പ്രതിയെ പോലീസ് പിടികൂടിയത്. കൂടുതൽ അന്വഷണം നടത്തുകയാണ്. ബാക്കി പ്രതികളെക്കുറിച്ച് വ്യക്തമായ വിവരം രണ്ടാംപ്രതി ഖയാസിന്റെ കുറ്റസമ്മത മൊഴിയിൽ നിന്നും പോലീസിന് ലഭിച്ചിട്ടുണ്ട്. ഉടൻ ബാക്കിയുള്ളവരെ അറസ്റ്റ് ചെയ്യും. കായ്ക്കാവൂർ സി.ഐ. ശിവകുമാറിന്റെ നിർദ്ദേശപ്രകാരം കടയ്ക്കാവൂർ എസ്.ഐ. വിനോദ് വിക്രമാദിത്യൻ എസ്.ഐ. മാഹീൻ, ഡീൻ, ഷിബു , സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ലോക് ഡൗൺ കാലത്ത് കവലയൂർ നിന്ന് 2 ലക്ഷം രൂപയുടെ പഴകിയ മത്സ്യം പിടികൂടിയ കടയ്ക്കാവൂർ പോലീസ് തൊട്ടടുത്ത ദിവസമാണ് റേഷനരി കടത്ത് പിടിക്കുന്നതും പ്രതിയെ പിടികൂടുന്നതും. പഴകിയ മീൻ പിടിച്ച സംഭവം കേരളത്തിലുടനീളം ചർച്ച വിഷയമാകുകയും ഈ ആഴ്ച കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ റെയ്സുകളും പിടിച്ചെടുക്കലുകളും നടന്നിരുന്നു. റേഷൻ വിതരണം സുതാര്യവും, പൂർണമായും വെയോമെട്രിക് സംവിധാനം വഴി ആക്കിയിട്ടും വ്യാപകമായി അഴിമതിയും പൂഴ്ത്തിവയ്‌പും കരിഞ്ചന്തയും നടക്കുന്നുണ്ട്.

Related News