എയ്ഡഡ് സ്കൂളുകളില്‍ ജീവനക്കാരുടെ ശമ്പളം നല്‍കുന്നില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം അടിസ്ഥാന രഹിതം

  • 11/04/2020

തിരുവനന്തപുരം : സംസ്ഥാനത്തെ അണ്‍ എയ്ഡഡ് സ്കൂളുകളില്‍ ജീവനക്കാരുടെ ശമ്പളം നല്‍കുന്നില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം അടിസ്ഥാന രഹിതമാണ് എന്ന് കേരള അംഗീകൃത സ്കൂള്‍ മാനേജ്മെന്‍റ് അസോസിയേഷന്‍ (കെആര്‍എസ്എംഎ ) സംസ്ഥാന പ്രസിഡന്‍റ് പി.കെ.മുഹമ്മദ് ഹാജിയും സംസ്ഥാന ജനറല്‍ സെക്രട്ടറി ആനന്ദ് കണ്ണശയും പ്രസ്താവനയില്‍ പറഞ്ഞു. ബഹുഭൂരിപക്ഷം സ്കൂളുകളും മാര്‍ച്ച് മാസത്തെ ശമ്പളം നല്‍കി കഴിഞ്ഞു. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ചുരുക്കം ചില വിദ്യാലയങ്ങള്‍ മാത്രമാണ് ഇനിയും ശമ്പളം നല്‍കാനാകാതെ കുഴങ്ങുന്നത്. വലിയ സാമ്പത്തിക ലാഭം പ്രതീക്ഷിച്ച് പ്രവര്‍ത്തിക്കുന്നവയല്ല സര്‍ക്കാര്‍ അംഗീകൃത അണ്‍ എയ്ഡഡ് സ്കൂളുകള്‍. അനാഥാലയങ്ങളും ജീവകാരുണ്യ സംഘടനകളും നടത്തുന്ന സ്ഥാപനങ്ങളാണ് ഇതില്‍ അധികവും. കുട്ടികളുടെ ഫീസ് വാങ്ങിയാണ് ജീവനക്കാരുടെ ശമ്പളം നല്‍കുന്നത്. മിക്കവാറും ഫീസ് കുടിശിക തീര്‍ത്ത് കിട്ടാറുള്ളത് മാര്‍ച്ച് മാസത്തിലാണ്. എന്നാല്‍, മാര്‍ച്ച് മാസം ആദ്യം തന്നെ എസ്എസ്എല്‍സി പരീക്ഷകള്‍ ആരംഭിക്കുകയും
തുടർന്ന് ലോക്ക് ഡൌൺ ആരംഭിക്കുകയും ഫീസ് പിരിക്കരുത് എന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതോടെ കേരളത്തിലെ മുഴുവന്‍ അംഗീകൃത അണ്‍ എയ്ഡഡ് വിദ്യാലയങ്ങളും പ്രതിസന്ധിയിലാണ്.

കൊവിഡിനെ പ്രതിരോധിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍െറ പരിശ്രമങ്ങളില്‍ ഒപ്പം നില്‍ക്കുന്ന സംഘടനയാണ് കെആര്‍എസ്എംഎ. നീരീക്ഷണ കേന്ദ്രങ്ങള്‍ക്കായി സ്കൂളുകള്‍ വിട്ട് നല്‍കാം എന്ന് ആദ്യം പറഞ്ഞത് സംഘടനയാണ്. ഇതനുസരിച്ച് സംസ്ഥാനത്തെ പല സ്കൂളുകളും നിലവില്‍ നിരീക്ഷണ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുകയാണ്.

അംഗീകൃത അണ്‍എയ്ഡഡ് വിദ്യാലയങ്ങളിലെ ജീവനക്കാരെ ദ്രോഹിക്കണം എന്ന് ചിന്തിക്കുന്നവരല്ല ഒരു സ്കൂള്‍ മാനേജ്മെന്‍റും. അതേസമയം, ഫീസ് പിരിഞ്ഞ് കിട്ടാത്തതിനാല്‍ രണ്ട് മാസം ശമ്പളം നല്‍കാന്‍ പല സ്കൂളുകള്‍ക്കും കഴിയാത്ത സാഹചര്യമാണ്. ഈ മേഖലയില്‍ ആയിരക്കണക്കിന് അഭ്യസ്തവിദ്യരായ അധ്യാപകരും അനധ്യാപകരുമാണ് ജോലി ചെയ്യുന്നത്. ഇവര്‍ക്കായി പ്രത്യേക ധനസഹായ പാക്കേജ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കണം എന്ന് സംഘടന ആവശ്യപ്പെടുന്നു. സംസ്ഥാനത്തെ അംഗീകൃത അണ്‍ എയ്ഡഡ് സ്കൂളുകളിലെ ഫീസ് പിരിച്ചെടുക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് മൂന്നുമാസത്തെ ശമ്പളം നല്‍കാനായി സ്കൂള്‍ മാനേജ്മെന്‍റുകള്‍ക്ക് പലിവരഹിത വായ്പാ ധനസഹായം അനുവദിക്കണമെന്നും ആനന്ദ് കണ്ണശ ആവശ്യപ്പെട്ടു. ഇത് നിശ്ചിത സമയപരിധിക്കുള്ളില്‍ സ്കൂള്‍ മാനേജ്മെന്‍റുകള്‍ തിരിച്ചടക്കുമെന്നും അദ്ദേഹം അറിയിച്ചു.

Related News