ബെഹ്‌റ നടത്തിയ അഴിമതി അന്വേഷിക്കാന്‍ അടുത്ത യുഡിഎഫ് സര്‍ക്കാര്‍ കമ്മീഷനെ നിയമിക്കും; പ്രതിപക്ഷ നേതാവ്

  • 02/11/2020


സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന ഏത് വഴിവിട്ട കാര്യങ്ങളും ചെയ്യാന്‍ തയ്യാറാകുന്ന ഡിജിപി യാണ് ഇന്ന് കേരളത്തിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ഡിജിപി ഇന്ന് എല്ലാ അര്‍ത്ഥത്തിലും തരം താഴ്ന്നു കൊണ്ടിരിക്കുകയാണ്. സര്‍ക്കാരിന്റെ അഴിമതിയും, സ്വജനപക്ഷപാതവും, കൊള്ളയും തുറന്നുകാട്ടുന്ന പ്രതിപക്ഷ എംഎല്‍എമാര്‍ക്കും, നേതാക്കള്‍ക്കുമെതിരെ   കള്ളക്കേസെടുക്കാന്‍ ഡിജിപി തന്നെ മുന്‍കൈ എടുക്കുന്നു. ഈ  നടപടി എത്രയും വേഗം  അവസാനിപ്പിക്കാന്‍ ഡിജിപി  തയ്യാറാകണം. യുഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍  ലോകനാഥ് ബഹ്‌റ എന്ന ഡിജിപിയുടെ എല്ലാ  കള്ളത്തരങ്ങളും, അഴിമതിയും അന്വേഷിക്കാന്‍  കമ്മിഷനെ നിയോഗിക്കും.  

പലതരം പര്‍ച്ചേസിലൂടെ കോടിക്കണക്കിനു രൂപയുടെ അഴിമതി നടത്തുന്ന ഡിജിപിയെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതിനു  പ്രത്യുപകരമായിട്ടാണ് പി ടി തോമസ്, കെ എം ഷാജി,  തുടങ്ങിയ യുഡിഎഫ് എംഎല്‍എമാര്‍ക്കും, മറ്റു  നിരവധി നേതാക്കള്‍ക്കുമെതിരെ കേസെടുക്കവാനും അവരെ  അപമാനിക്കാനുള്ള ശ്രമം. വി ഡി സതീശനെതിരായി  ഇല്ലാത്ത ഒരു കേസുമായി വന്നിരിക്കുന്നതും ഇതിന്റെ ഭാഗമാണ്.  

കേരളം കണ്ട ഏറ്റവും വലിയ അഴിമതിയും കൊള്ളയും നടത്തിയ ഒരു ഡിജിപിയാണ്  നിലവിലുള്ളത്.  അക്കൗണ്ടന്റ്  ജനറലിന്റെ  റിപ്പോര്‍ട്ടില്‍ ഡിജിപി യുടെ  അഴിമതികള്‍  വ്യക്തമായി പറയുന്നതുകൊണ്ടാണ് സര്‍ക്കാര്‍ ആ റിപ്പോര്‍ട്ട് കോള്‍ഡ് സ്റ്റോറേജില്‍ വച്ചിട്ടുള്ളത്.  കള്ളക്കേസുകള്‍ എടുത്ത്   എല്‍  ഡി എഫ് സര്‍ക്കാറിനെതിരേയുള്ള  യു ഡി എഫിന്റെ പോരാട്ടം പിന്നോട്ടു കൊണ്ടുപോകാം എന്നുള്ളത്  വെറും വ്യാമോഹമാണ്. സര്‍ക്കാരിന് വേണ്ടി എന്ത് അഴിമതിയും നടത്തുന്ന ഡിജിപിയെ യെ നിയമപരമായിത്തന്നെ നേരിടും എ്ന്നും ചെന്നിത്തല വ്യക്തമാക്കി. 


Related News