അതിഥി തൊഴിലാളികള്‍ക്കായി തൊഴില്‍ വകുപ്പിന്റെ കോര്‍ഡിനേഷന്‍-ക്വിക്ക് റെസ്‌പോണ്‍സ് ടീമുകള്‍ പ്രവര്‍ത്തനമാരംഭിച്ചു.

  • 15/04/2020

കേരളത്തിലുള്ള ഇതര സംസ്ഥാന (അതിഥി) തൊഴിലാളികളുടെ ആശങ്കകള്‍ പരിഹരിക്കാനും ക്ഷേമമുറപ്പാക്കാനുമായി ജില്ലാതല കോര്‍ഡിനേഷന്‍ - ക്വിക്ക് റെസ്‌പോണ്‍സ് ടീമുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. ലേബര്‍ കമ്മീഷണര്‍ പ്രണബ് ജ്യോതിനാഥ് ഐഎഎസിന്റെ നിര്‍ദേശ പ്രകാരം ആരംഭിച്ച ടീം ക്യാമ്പുകളില്‍ സന്ദര്‍ശനം ആരംഭിച്ചു.
ജില്ലാ ലേബര്‍ ഓഫീസര്‍ കണ്‍വീനറായുള്ള ജില്ലാതല കോ-ഓര്‍ഡിനേഷന്‍ സമിതിയില്‍ എഡിഎം, ഡിവൈഎസ്പി, ജില്ലാ മാനസികാരോഗ്യ വിഭാഗം നോഡല്‍ ഓഫീസര്‍, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍, വനിതാ-ശിശു ക്ഷേമ വിഭാഗം ജില്ലാ പ്രോജക്റ്റ് ഓഫീസര്‍ എന്നിവരാണ് അംഗങ്ങള്‍.
അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ കണ്‍വീനര്‍മാരായി ഫീല്‍ഡ് തലത്തില്‍ ക്വിക്ക് റെസ്‌പോണ്‍സ് ടീമും ക്യാമ്പുകള്‍ സന്ദര്‍ശിച്ച് വിലയിരുത്തല്‍ ആരംഭിച്ചിട്ടുണ്ട്. ബന്ധപ്പെട്ട ജില്ലാ പഞ്ചായത്ത് സെക്രട്ടറി, പോലീസ് വിഭാഗത്തില്‍ നിന്നും നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥന്‍/ഹോം ഗാര്‍ഡ്, അതത് വില്ലേജ് എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ എന്നിവരാണ് അംഗങ്ങള്‍. ഇവര്‍ ലേബര്‍ കമ്മീഷണറേറ്റ് കോള്‍ സെന്ററില്‍ നിന്നും ജില്ലാതല ഹെല്‍പ്പ് ഡെസ്‌ക്കുകളില്‍ നിന്നും ലഭിക്കുന്ന സഹായ സന്ദേശങ്ങള്‍ സ്വീകരിച്ച് ക്യാമ്പുകളില്‍ പരിശോധന നടത്തി പരിഹാരമുറപ്പാക്കും. ഇവര്‍ ജില്ലാതല കോ-ഓര്‍ഡിനേഷന്‍ സമിതിക്ക് റിപ്പോര്‍ട്ട് നല്‍കും.
ജില്ലാതല കോര്‍ഡിനേഷന്‍ ടീമിലും ക്വിക്ക് റെസ്‌പോണ്‍സ് ടീമിലും ജില്ലാ മാനസികാരോഗ്യ വിഭാഗം നോഡല്‍ ഓഫീസറുടെ നേതൃത്വത്തില്‍ പരിശീലനം സിദ്ധിച്ച സൈക്കോ-സോഷ്യല്‍ റെസ്‌പോണ്‍സ് ടീമിനെയും (കൗണ്‍സിലര്‍മാര്‍)ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ ഭാഷാ വിദഗ്ധരായ ഇവര്‍ അതത് ക്യാമ്പുകളില്‍ അതിഥി തൊഴിലാളികള്‍ക്ക് ലോക്ക് ഡൗണ്‍ കാലത്ത് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, സംസ്ഥാന സര്‍ക്കാര്‍ അതിഥി തൊഴിലാളികള്‍ക്കായി സ്വീകരിച്ചിട്ടുള്ള സുരക്ഷാ-ഭക്ഷണ-താമസ സൗകര്യങ്ങള്‍ എന്നിവ സംബന്ധിച്ച് അവബോധം നല്‍കുന്നു. അതിഥി തൊഴിലാളികളെ മാനസികമായി പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നതെന്ന് ലേബര്‍ കമ്മീഷണര്‍ പ്രണബ് ജ്യോതിനാഥ് വ്യക്തമാക്കി.
ലേബര്‍ കമ്മീഷണറേറ്റ് കോള്‍ സെന്ററിന്റെയും തൊഴില്‍ വകുപ്പ് ജില്ലാ തല ഹെല്‍പ്പ് ഡെസ്‌ക്കിന്റെയും നമ്പരുകളില്‍ അതിഥി തൊഴിലാളികള്‍ക്ക് വിളിച്ച് തങ്ങളുടെ ആവശ്യം അറിയിക്കാം. ഇത് ജീവനക്കാര്‍ തരം തിരിച്ച് കൗണ്‍സലിംഗ് ആവശ്യമുള്ള സംബന്ധിച്ച് കൗണ്‍സിലിംഗ് ടീമിനും മറ്റുള്ളവ അതത് ബന്ധപ്പെട്ട അധികൃതര്‍ക്കും നല്‍കി പരിഹാരമുറപ്പാക്കും.
സംസ്ഥാനതലത്തില്‍ ലേബര്‍ കമ്മീഷണറുടെ അധ്യക്ഷതയില്‍ മോണിറ്ററിംഗും നടത്തും.

Related News