ഡി കാറ്റഗറിയില്‍ എന്തിന് ഇളവ് കൊടുത്തു? പെരുന്നാള്‍ ഇളവില്‍ സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം

  • 20/07/2021



ബക്രീദിന് മുന്നോടിയായി കേരളത്തില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയ തീരുമാനത്തില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. ഹര്‍ജി നേരത്തെ വന്നിരുന്നു എങ്കില്‍ ഇളവുകള്‍ റദ്ദാക്കുമായിരുന്നു എന്നും കോടതി ചൂണ്ടിക്കാട്ടി.

കാറ്റഗറി ഡി എന്ന് അടയാളപ്പെടുത്തിയിട്ടുള്ള പ്രദേശങ്ങളില്‍ എല്ലാ കടകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കാനുള്ള സംസ്ഥാനത്തിന്റെ തീരുമാനത്തെ കോടതി കടുത്ത ഭാഷയില്‍ തന്നെ വിമര്‍ശിച്ചു. ജൂലൈ 19 ന് യാതൊരു നിയന്ത്രണവുമില്ലാതെ ഡി കാറ്റഗറിയിലും എല്ലാ കടകളും തുറക്കാന്‍ അനുവദിച്ചു. തീവ്ര വ്യാപന മേഖലയായ ഡി കാറ്റഗറിയില്‍ എന്തിന് ഇളവ് കൊടുത്തു എന്ന ചോദ്യവും കോടതി ഉന്നയിക്കുന്നുണ്ട്. ഉത്തര്‍ പ്രദേശിലെ കന്‍വര്‍ യാത്രയുമായി ബന്ധപ്പെട്ട കേസില്‍ പറഞ്ഞതെല്ലാം കേരളത്തിനും ബാധകമാണെന്നായിരുന്നു കോടതി ചൂണ്ടിക്കാട്ടി. ഇളവുകള്‍ മൂലം സ്ഥിതിഗതികള്‍ രൂക്ഷമാവുന്ന സ്ഥിതി ഉണ്ടായാല്‍ പ്രത്യാഘാതം നേരിടേണ്ടിവരും. ഇളവ് കടുത്ത ആശങ്കുണ്ടാക്കുന്നു എന്നും കോടതി ചൂണ്ടിക്കാട്ടി. കേരളം സമ്മര്‍ദ്ദ ഗ്രൂപ്പുകള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കുന്നു എന്നും കോടതി കുറ്റപ്പെടുത്തി.

കേരളം ജീവിക്കാനുള്ള അവകാശത്തിന് എതിര് നില്‍ക്കരുത്. ഇപ്പോഴത്തെ തീരുമാനങ്ങള്‍ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന് വിരുദ്ധമായി നില്‍ക്കുന്നതാണ്. ജനങ്ങളുടെ ജീവനും ആരോഗ്യവും സംരക്ഷിക്കാത്ത ദയനീയ സ്ഥിതിയാണ് ഉള്ളതെന്നും കോടതി വിമര്‍ശിക്കുന്നു. സംസ്ഥാനത്തെ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ വിമര്‍ശനം.

ബക്രീദിന് ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കിയതില്‍ കേരള സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് സുപ്രീം കോടതി ഇന്നലെ നിര്‍ദ്ദേശിച്ചിരുന്നു. ജീവിക്കാനുള്ള അവകാശം സംബന്ധിച്ച തങ്ങളുടെ മുന്‍ ഉത്തരവ് എല്ലാ അധികാരികളും ഓര്‍ക്കണമെന്ന മുന്നറിയിപ്പോടെയാണ് സുപ്രീം കോടതി സര്‍ക്കാര്‍ നിലപാട് തേടിയത്. ബക്രീദിനോടനുബന്ധിച്ച് വലിയ തോതില്‍ ഇളവുകള്‍ അനുവദിച്ചിട്ടില്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. പിന്നാലെയാണ് രൂക്ഷമായ ഭാഷയില്‍ കോടതി വിഷയത്തില്‍ നിരീക്ഷണം നടത്തുന്നത്.


Related News