പ്രളയ സെസ് ജൂലായ് 31-ന് അവസാനിക്കും; ഇതുവരെ പിരിച്ചത് 1,700 കോടി രൂപ

  • 24/07/2021

കൊച്ചി: പ്രളയാനന്തര കേരളത്തിന്റെ പുനർ നിർമാണത്തിനായി ചരക്ക്-സേവന നികുതിക്കൊപ്പം ഏർപ്പെടുത്തിയിരുന്ന പ്രളയ സെസ് ജൂലായ് 31-ന് അവസാനിക്കും. സംസ്ഥാനത്തിനകത്ത് വിതരണം ചെയ്യുന്ന ചരക്ക്-സേവനങ്ങൾക്ക് 2019 ഓഗസ്റ്റ് ഒന്നു മുതലാണ് രണ്ടു വർഷത്തേക്ക് പ്രളയ സെസ് ഏർപ്പെടുത്തിയത്.

ജൂലായ് 31-ഓടെ കാലാവധി അവസാനിക്കുന്നതിനാൽ ഇതിനുശേഷം നടത്തുന്ന വിൽപ്പനകൾക്ക് പ്രളയ സെസ് ഈടാക്കാതിരിക്കാൻ വ്യാപാരികൾ തങ്ങളുടെ ബില്ലിങ് സോഫ്റ്റ്വേറിൽ വേണ്ട മാറ്റങ്ങൾ വരുത്താൻ ശ്രദ്ധിക്കണമെന്ന് സംസ്ഥാന ചരക്ക്-സേവന നികുതി വകുപ്പ് അറിയിച്ചു.
1,700 കോടി രൂപയിലധികമാണ് പ്രളയ സെസ് ഇനത്തിൽ സംസ്ഥാന സർക്കാർ ഇതുവരെ പിരിച്ചത്. പ്രളയത്തിലുണ്ടായ നാശനഷ്ടങ്ങളിൽ നിന്ന് കേരളത്തെ കരകയറ്റുന്നതിനുള്ള ഫണ്ട് കണ്ടെത്താനാണ് സെസ് ഏർപ്പെടുത്തിയത്. 1,000 കോടി രൂപയോളം ഇതുവഴി കണ്ടെത്താനായിരുന്നു ലക്ഷ്യം.

എന്നാൽ, 2020 അവസാനത്തോടെ തന്നെ ഇതിനേക്കാൾ കൂടുതൽ തുക പിരിച്ചിരുന്നു. എന്നാൽ, പുനർ നിർമാണത്തിന് 2,000 കോടി രൂപ വരെ പിരിക്കാൻ സംസ്ഥാനത്തിന് ജി.എസ്.ടി. കൗൺസിൽ അനുമതി നൽകിയിരുന്നു.
അഞ്ചു ശതമാനത്തിൽ അധികം നികുതിയുള്ള ചരക്ക്-സേവനങ്ങൾക്ക് ഒരു ശതമാനവും സ്വർണത്തിന് 0.25 ശതമാനവുമാണ് സെസ് ചുമത്തിയിരുന്നത്. അഞ്ചു ശതമാനമോ അതിൽ താഴെയോ നികുതിയുള്ള ചരക്കുകൾക്കും സേവനങ്ങൾക്കും സെസ് ബാധകമല്ല.

കോമ്പോസിഷൻ നികുതി തിരഞ്ഞെടുത്ത നികുതിദായകരെയും അവശ്യ സാധന-സേവനങ്ങളെയും സെസിൽ നിന്ന് ഒഴിവാക്കിയിരുന്നു.

Related News