കേരളത്തിൽ വാക്‌സിൻ വിതരണം തോന്നുംപോലെ; പതിനൊന്നാം സ്ഥാനത്ത്

  • 25/07/2021


തിരുവനന്തപുരം: കേന്ദ്രത്തിൽനിന്ന് ലഭിക്കുന്ന വാക്സിൻ കാര്യക്ഷമമായി വിതരണം ചെയ്യുന്നുണ്ടെന്ന് സംസ്ഥാനം അവകാശപ്പെടുന്നുണ്ടെങ്കിലും സ്പോട്ട് രജിസ്ട്രേഷന് ഊന്നൽ നൽകിയതോടെ വിതരണവും താറുമാറായി. കോവിൻ പോർട്ടൽ വഴി മുൻകൂട്ടിയുള്ള രജിസ്ട്രേഷൻ ഭാഗികം മാത്രം.

സർക്കാർ വിതരണ കേന്ദ്രങ്ങളിലെത്തുന്ന വാക്സിനിൽ ഭൂരിഭാഗവും തദ്ദേശ സ്ഥാപനപ്രതിനിധികളും ആരോഗ്യപ്രവർത്തകരും വീതം വെച്ചെടുക്കുകയാണ്. എല്ലാ രാഷ്ട്രീയപ്പാർട്ടിപ്രതിനിധികളും ഇതിന്റെ പങ്കുപറ്റുന്നതിനാൽ ആരും പ്രതികരിക്കാൻ തയ്യാറല്ല.

സമയക്രമമില്ലാതെ ആളുകൾ വിതരണകേന്ദ്രങ്ങളിൽ എത്തുന്നത് പലയിടത്തും ക്രമസമാധാനപ്രശ്നം സൃഷ്ടിക്കുന്നു. രണ്ടാം ഡോസിന് സമയമായെങ്കിലും യഥാസമയം വാക്സിൻ ലഭിക്കുന്നില്ലെന്ന പരാതികളാണ് ഏറെയും. ഇതുസംബന്ധിച്ച പോർട്ടലിൽനിന്നുള്ള മെസേജുമായി വിതരണകേന്ദ്രങ്ങളിൽ നേരിട്ടെത്തുന്നവരുടെ മുന്നിൽ ആരോഗ്യപ്രവർത്തകരും കൈമലർത്തുകയാണ്. പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ മുതലുള്ള സർക്കാർ കേന്ദ്രങ്ങളിൽ പൂർണമായും ബുക്കുചെയ്തുവെന്ന വിവരമാണ് തുടക്കത്തിൽത്തന്നെ കോവിൻ പോർട്ടലിൽ ദൃശ്യമാവുന്നതെന്നും വിതരണകേന്ദ്രങ്ങളിൽ നേരിട്ടെത്തുന്നവർ പരാതിപ്പെടുന്നു.

18-ന് മുകളിൽ സ്കൂൾ അധ്യാപകരും കോളേജ് വിദ്യാർഥികളും അടക്കം അറുപതിലധികം വിഭാഗങ്ങൾക്ക് മുൻഗണന നൽകി ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും പോർട്ടലിൽ ഇതിനുള്ള സൗകര്യമൊന്നും ഏർപ്പെടുത്തിയിട്ടില്ല.

ആദ്യഡോസ് -48 ശതമാനം പേർക്ക്, രണ്ടു ഡോസും -20 ശതമാനം പേർക്ക്

ആരോഗ്യപ്രവർത്തകരും മുന്നണിപ്പോരാളികളും -ആദ്യ ഡോസ് 100 %. രണ്ടാം ഡോസ് 82 %

45-നുമുകളിൽ(1.13 കോടി) -75% പേർക്ക് ആദ്യ ഡോസ്.

18-നും 44-നുമിടയിൽ (1.50 കോടി) -ആദ്യ ഡോസ് 19% പേർക്ക് -രണ്ടാം ഡോസ് 2 % പേർക്ക്.

കേരളം പതിനൊന്നാം സ്ഥാനത്ത്

വാക്സിൻ വിതരണത്തിൽ സംസ്ഥാനം ദേശീയതലത്തിൽ പതിനൊന്നാം സ്ഥാനത്ത്. കേരളത്തെക്കാൾ ജനസംഖ്യയുള്ള സംസ്ഥാനങ്ങളാണ് മുന്നിൽ അധികവും.

ഉത്തർപ്രദേശാണ് രാജ്യത്ത് ഏറ്റവും അധികം വിതരണം ചെയ്തത്. 3.61 കോടിയാളുകൾക്ക് ആദ്യ ഡോസും 70 ലക്ഷം പേർക്ക് രണ്ടാം ഡോസും നൽകി.

Related News