കോതമംഗലം കൊലപാതകം; അന്വേഷണം ബിഹാറിലേക്ക്

  • 01/08/2021



കൊച്ചി: കോതമംഗലം നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥിനി മാനസയുടെ കൊലപാതകത്തില്‍ അന്വേഷണം ബിഹാറിലേക്ക്. കേരള പോലീസ് ബിഹാറില്‍ പോയി അന്വേഷണം നടത്തുമെന്ന് മന്ത്രി എം.വി ഗോവിന്ദന്‍ അറിയിച്ചു. രഖിലിന് തോക്ക് ലഭിച്ചത് ബീഹാറില്‍ നിന്നാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.

രഖിലിന്റെ സുഹൃത്തിനെ ചോദ്യം ചെയ്യുമെന്നും, കൃത്യമായ അന്വേഷണം പൊലീസ് നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, മാനസയുടെയും രഖിലിന്റെയും മൃതദേഹം ഇന്ന് സംസ്‌കരിക്കും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്നലെ രാത്രി തന്നെ ഇരുവരുടെയും മൃതദേഹം സ്വദേശമായ കണ്ണൂരിലെത്തിച്ചിരുന്നു. മാനസയുടെ മൃതദേഹം പയ്യാമ്പലം പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. 

കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥിനിയായ മാനസ കൊല്ലപ്പെടുന്നത് ജൂലൈ 30നാണ്. 24 വയസായിരുന്നു. കോളജിനോട് ചേര്‍ന്ന് മാനസ താമസിക്കുന്ന സ്ഥലത്ത് വച്ചാണ് കൊലപാതകം നടക്കുന്നത്.

Related News