നിയമലംഘനം എണ്ണിപ്പറഞ്ഞ് ആര്‍ടിഒ കുറ്റപത്രം; ഇ ബുള്‍ ജെറ്റ് ഇനി കോടതിയുടെ കീഴില്‍

  • 11/08/2021



കണ്ണൂര്‍: അറസ്റ്റ് ചെയ്ത ഇ ബുള്‍ ജെറ്റ് വ്‌ലോഗര്‍മാര്‍ക്കെതിരെ ആര്‍.ടി.ഒയുടെ കുറ്റപത്രം. ഇവര്‍ ഉപയോഗിക്കുന്ന വാഹനം അപകടം വരുത്തിവെക്കുന്ന രീതിയില്‍ രൂപമാറ്റം നടത്തിയെന്നാണ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്. വാഹനത്തില്‍ നിയമവിരുദ്ധമായി ലൈറ്റ്, ഹോണ്‍, സൈറണ്‍ എന്നിവ ഘടിപ്പിച്ചുവെന്നും ഇത് നിയമലംഘനമാണെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

1988ലെ മോട്ടോര്‍ വാഹന നിയമവും, കേരള മോട്ടോര്‍ നികുതി നിയമവും ഇ ബുള്‍ ജെറ്റ് സഹോദരന്മാര്‍ ലംഘിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയിലായിരിക്കും ആര്‍.ടി.ഒ കുറ്റപത്രം സമര്‍പ്പിക്കുക. ഇതോടെ ഈ ബുള്‍ ജെറ്റ് വാഹനം കോടതിയുടെ അധീനതയിലാകും.

ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ തങ്ങളുടെ വാഹനം അപകടകരമാകും വിധത്തില്‍ രൂപമാറ്റം വരുത്തി എന്നാണ് കുറ്റപത്രത്തില്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. വാഹനത്തില്‍ ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ചു, സൈറണ്‍ ഘടിപ്പിച്ചു, പൊതുജനങ്ങള്‍ക്ക് ഹാനികരമാകുന്ന രീതിയില്‍ ലൈറ്റും ഹോണും ഉപയോഗിക്കുകയും അതുപയോഗിച്ച് യാത്ര നടത്തുകയും ചെയ്തു, എല്‍.ഇ.ഡി ലൈറ്റുകള്‍ വാഹനത്തില്‍ ഘടിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് 1988ലെ മോട്ടോര്‍ വാഹന നിയമവുമായി ബന്ധപ്പെട്ട് ആര്‍.ടി.ഒ കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്നത്.

നികുതി നിയമവുമായി ബന്ധപ്പെട്ടാണ് മറ്റൊന്ന്. നികുതി അടക്കുന്നതില്‍ ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ വീഴ്ച വരുത്തി. വാഹനം ഭേദഗതി ചെയ്തതിന് ശേഷം അതിന് ആനുപാതികമായി നികുതി അടച്ചില്ല എന്നതുള്‍പ്പെടെ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

അതേമസമയം ഇവരുടെ വാഹനത്തിന്റെ ലൈസന്‍സ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് ഇ ബുള്‍ ജെറ്റ് വ്‌ലോഗര്‍മാരുടെ വീട്ടില്‍ മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് പതിപ്പിച്ചു. ഏഴുദിവസത്തിനകം നോട്ടീസിന് മറുപടി നല്‍കണമെന്നാണ് ആവശ്യം.

Related News