സംസ്ഥാന സർക്കാരിന് തിരിച്ചടി: സ്വർണ്ണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസിക്കെതിരേയുള്ള അന്വേഷണത്തിന് ഹൈകോടതിയുടെ സ്റ്റേ

  • 11/08/2021


കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസിക്കെതിരേയുള്ള അന്വേഷണത്തിന് ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ച സംസ്ഥാന സർക്കാരിന് തിരിച്ചടി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്കെതിരേയുള്ള ജുഡീഷ്യൽ അന്വേഷണം സ്റ്റേ ചെയ്ത് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി.

ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ട സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്തുള്ള ഇഡിയുടെ ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ജുഡീഷ്യൽ അന്വേഷണത്തിനെതിരായ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. കേസിൽ ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള എതിർകക്ഷികൾക്ക് നോട്ടീസ് അയക്കും. ഇതിനുശേഷം കോടതി വിശദമായ വാദം കേൾക്കും.

കേന്ദ്ര ഏജൻസിക്കെതിരേ ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് ഹർജിയിൽ ഇഡി ചൂണ്ടിക്കാട്ടിയിരുന്നു. സ്വർണക്കടത്തിലെ അന്വേഷണം അട്ടിമറിക്കാനാണ് ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചതെന്നും മുഖ്യമന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്താണ് കമ്മീഷനെ നിയോഗിച്ച് ഉത്തരവിറക്കിയതെന്നും ഇഡി ആരോപിച്ചിരുന്നു. എന്നാൽ ജുഡീഷ്യൽ കമ്മീഷനെതിരായ ഇഡിയുടെ ഹർജി നിലനിൽക്കില്ലെന്നായിരുന്നു സർക്കാർ വാദം. ഇതുതള്ളിയാണ് കോടതി ഇടക്കാല ഉത്തരവിറക്കിയത്.

Related News