കോണ്‍ഗ്രസ് വിരോധം കൊണ്ട് മാത്രമല്ല, സംഘപരിവാറിനോടുള്ള ഭയം കലര്‍ന്ന വിധേയത്വം കൊണ്ടാണ്; ഷംസീറിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍

  • 12/08/2021

 

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ മോദിയോട് ഉപമിച്ച എ.എന്‍ ഷംസീറിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. നരേന്ദ്രമോദിയെ വിമര്‍ശിക്കുമ്പോഴും ഇന്ദിരാഗാന്ധിയെ കൂട്ടി പറയണ്ടി വരുന്നത് അന്ധമായ കോണ്‍ഗ്രസ് വിരോധം കൊണ്ട് മാത്രമല്ല, സംഘപരിവാറിനോടുള്ള ഭയം കലര്‍ന്ന വിധേയത്വം കൊണ്ടാണ്. മീശയും താടിയുമില്ലാത്ത കോടിയേരിയാണ് ഷംസീര്‍ എന്ന് തിരിച്ചു പറയാത്തത് കോണ്‍ഗ്രസ് സംസ്‌കാരം കൊണ്ട് മാത്രമാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഇന്ദിരാഗാന്ധിയുടെ മിറര്‍ ഇമേജാണ് നരേന്ദ്രമോദി. താടിയില്ലാത്ത മോദിയായിരുന്നു ഇന്ദിരാഗാന്ധിയെന്നായിരുന്നു എ.എന്‍ ഷംസീറിന്റെ പരാമര്‍ശം. നിയമസഭയില്‍ ഉപധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ സംസാരിക്കുന്നതിനിടെയാണ് ഷംസീര്‍ ഇന്ദിര ഗാന്ധിയെ മോദിയോട് ഉപമിച്ചത്.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

പ്രിയ ഷംസീര്‍,

മീശയും താടിയുമില്ലാത്ത കോടിയേരിയാണ് ഷംസീര്‍ എന്ന് തിരിച്ചു പറയാത്തത് കോണ്‍ഗ്രസ്സ് സംസ്‌കാരം കൊണ്ട് മാത്രമാണ്.നരേന്ദ്ര മോദിയെ വിമര്‍ശിക്കുമ്പോഴും ഇന്ദിര ഗാന്ധിയെ കൂട്ടി പറയണ്ടി വരുന്നത് അന്ധമായ കോണ്‍ഗ്രസ്സ് വിരോധം കൊണ്ട് മാത്രമല്ല, സംഘപരിവാറിനോടുള്ള ഭയം കലര്‍ന്ന വിധേയത്വം കൊണ്ടാണ്. മോദിയെ വിമര്‍ശിക്കുവാനൊക്കെ ഇങ്ങനെ പേടിക്കാതെ ഷംസീറെ!

തോക്കിന്‍ കുഴലില്‍ ഊഞ്ഞാലാടി എന്നൊക്കെ പ്രാസത്തില്‍ മുദ്രാവാക്യമൊക്കെ വിളിച്ച് നടന്നിട്ട്, മോദി എന്ന് പറയാന്‍ തന്നെയുള്ള ഭയം കാണുമ്പോള്‍ സഹതാപം തോന്നുന്നു.

പിന്നെ 2031 ല്‍ ലീഗിന്റെ അക്കൗണ്ട് പൂട്ടിക്കുമെന്ന് പറയുന്ന താങ്കള്‍, തലശ്ശേരിയൊക്കെ വിട്ട് ഒന്ന് മത്സരിച്ച് ജയിച്ചു കാണിക്കുമോ? പാര്‍ട്ടി കോട്ടകളും, ഗ്രാമങ്ങളുമുള്ള വടകര പോലും ജയിക്കുവാന്‍ പറ്റാത്ത താങ്കളാണോ ലീഗ് അക്കൗണ്ട് പൂട്ടിക്കുന്നത്.നിയമസഭയില്‍ പ്രതിപക്ഷത്തെ നോക്കാ കൂവിക്കൊണ്ടിരിക്കുവാന്‍ പാര്‍ട്ടി ക്വട്ടേഷനേല്പ്പിച്ചിരിക്കുന്ന താങ്കള്‍ മാസ്‌ക് താഴ്ത്താതെ കൂവാന്‍ ശ്രദ്ധിക്കണം, കാരണം എം. ബി രാജേഷ് വീണ്ടും താങ്കളെ 'മേശപ്പുറത്ത് വെക്കും'.

ലാല്‍സലാം..

Related News