കുവൈറ്റ് സിറ്റി: ഇറാൻ വിപ്ലവ ഗാർഡിനും ഹിസ്ബുള്ളയ്ക്കും വേണ്ടി ചാരപ്രവർത്തനം നടത്തിയ കേസിൽ കുവൈറ്റ് സ്വദേശിക്ക് മുൻപ് വിധിച്ച 10 വർഷത്തെ തടവുശിക്ഷ ജീവപര്യന്തമായി ഉയർത്തി സ്റ്റേറ്റ് സെക്യൂരിറ്റി അപ്പീൽ കോടതി. മുൻ വിധിക്കെതിരെ സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് കോടതിയുടെ പുതിയ വിധി. കുവൈറ്റിന്റെ ദേശീയ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെ വിദേശ സംഘടനകളുമായി ബന്ധപ്പെടുകയും ഹിസ്ബുള്ള, ഇറാൻ വിപ്ലവ ഗാർഡ് എന്നിവയുടെ മുതിർന്ന നേതാക്കളുമായും അംഗങ്ങളുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്തുവെന്നാണ് പബ്ലിക് പ്രോസിക്യൂഷൻ ഇയാൾക്കെതിരെ ചുമത്തിയ പ്രധാന കുറ്റം.
ഇറാൻ വിപ്ലവ ഗാർഡിന്റെയും ഹിസ്ബുള്ളയുടെയും നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രതി മാരകായുധങ്ങൾ ഉപയോഗിക്കുന്നതിലും ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതിലും പ്രത്യേക പരിശീലനം നേടിയിരുന്നതായി കേസ് രേഖകൾ വ്യക്തമാക്കുന്നു.ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സ്റ്റേറ്റ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് നടത്തിയ നിരീക്ഷണത്തിലാണ് പ്രതിയുടെ ഭീകരവാദ പ്രവർത്തനങ്ങളും ചാരവൃത്തിയും സംബന്ധിച്ച തെളിവുകൾ ശേഖരിച്ചത്. തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്യുകയും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തത്.



