കുവൈറ്റ് സിറ്റി: രാജ്യത്തെ ബ്യൂട്ടി സലൂണുകളിലും ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടുകളിലും ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പുവരുത്തുന്നതിനായി രൂപീകരിച്ച പ്രത്യേക സമിതിയുടെ നേതൃത്വത്തിൽ മിന്നൽ പരിശോധനകൾ ആരംഭിച്ചു. കഴിഞ്ഞ വ്യാഴാഴ്ച നടന്ന ആദ്യഘട്ട പരിശോധനാ ക്യാമ്പയിനിൽ നിയമലംഘനങ്ങളൊന്നും കണ്ടെത്താനായില്ല എന്നത് ശ്രദ്ധേയമായി.
ആരോഗ്യം, വാണിജ്യം എന്നീ മന്ത്രാലയങ്ങളും കുവൈറ്റ് മുനിസിപ്പാലിറ്റിയും സംയുക്തമായാണ് ഈ പരിശോധനകൾ ഏർപ്പെടുത്തിയിരിക്കുന്നത്. തലസ്ഥാനത്തെ പ്രമുഖ മാളുകളിലെ സ്ത്രീകളുടെയും പുരുഷന്മാരുടെയും സലൂണുകളിലും ജിമ്മുകളിലുമാണ് ഇൻസ്പെക്ഷൻ ടീം സന്ദർശനം നടത്തിയത്. സമിതി അംഗീകരിച്ചിട്ടുള്ള ആരോഗ്യ നിയന്ത്രണങ്ങളും ചട്ടങ്ങളും എല്ലാ സ്ഥാപനങ്ങളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തി.ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി അബ്ദുറഹ്മാൻ അൽ മുതൈരിയുടെ നിർദ്ദേശപ്രകാരം, പ്രൊഫഷണൽ മാനദണ്ഡങ്ങൾ ശക്തിപ്പെടുത്തുന്നതിനാണ് ഈ സമിതി രൂപീകരിച്ചിരിക്കുന്നത്.
സലൂണുകളുടെ ലൈസൻസുകൾ, ജീവനക്കാരുടെ ഹെൽത്ത് സർട്ടിഫിക്കറ്റുകൾ, അണുബാധ നിയന്ത്രണ സംവിധാനങ്ങൾ, റേഡിയേഷൻ ഉപകരണങ്ങളുടെ സുരക്ഷിതമായ ഉപയോഗം എന്നിവ സമിതി നിരന്തരം നിരീക്ഷിക്കും. വരും ദിവസങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ പരിശോധനകൾ തുടരുമെന്നും നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഉപഭോക്താക്കളുടെ സുരക്ഷ മുൻനിർത്തിയാണ് ഇത്തരം പരിശോധനകൾ ആനുകാലികമായി നടപ്പിലാക്കുന്നത്.
