കുവൈറ്റ് സിറ്റി: സ്വകാര്യ വീടുകളുടെ പരിസരത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിന്, ക്യാമറകൾ ഉണ്ടെന്ന് വ്യക്തമാക്കുന്ന മുന്നറിയിപ്പ് സ്റ്റിക്കറുകൾ പതിക്കൽ നിയമപരമായി നിർബന്ധമില്ലെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വീടുകളിൽ സിസിടിവി വെക്കുന്നവർ നിർബന്ധമായും ബോർഡുകളോ സ്റ്റിക്കറുകളോ സ്ഥാപിക്കണമെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായ ചർച്ചകളും തെറ്റായ വാർത്തകളും പ്രചരിച്ച പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തിയത്.
സുരക്ഷാ ക്യാമറകളും നിരീക്ഷണ ഉപകരണങ്ങളും സ്ഥാപിക്കുന്നത് നിയന്ത്രിക്കുന്ന 2015-ലെ 61-ാം നമ്പർ നിയമപ്രകാരം, മുന്നറിയിപ്പ് സ്റ്റിക്കറുകൾ പതിക്കണമെന്ന നിബന്ധന വാണിജ്യ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, പൊതു കെട്ടിടങ്ങൾ എന്നിവയ്ക്ക് മാത്രമാണ് ബാധകമാകുന്നത്. ഈ നിയമമോ അതിന്റെ ചട്ടങ്ങളോ സ്വകാര്യ വീടുകളുടെ ഉടമസ്ഥർക്ക് ഇത്തരം ബോർഡുകൾ നിർബന്ധമാക്കുന്നില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. എന്നിരുന്നാലും, താല്പര്യമുള്ള വീട്ടുടമസ്ഥർക്ക് സ്വന്തം ഇഷ്ടപ്രകാരം ഇത്തരം സ്റ്റിക്കറുകൾ പതിക്കാവുന്നതാണ്, എന്നാൽ ഇതിന്റെ പേരിൽ നിയമനടപടികൾ ഉണ്ടാകില്ല.
നിയമങ്ങളെയും ചട്ടങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ മറ്റുള്ളവരുമായി പങ്കിടുന്നതിന് മുൻപ് അതിന്റെ സത്യാവസ്ഥ ബോധ്യപ്പെടണമെന്നും, വ്യാജ വാർത്തകൾ പ്രചരിക്കുന്നത് തടയാൻ മന്ത്രാലയത്തിന്റെ ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഈ നിയമവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അറിയാൻ താല്പര്യമുള്ളവർക്ക് മന്ത്രാലയത്തിന്റെ ഔദ്യോഗിക വാട്ട്‌സ്ആപ്പ് നമ്പറായ 25580888 ലേക്ക് ബന്ധപ്പെടാവുന്നതാണ്.



