കുവൈറ്റ് സിറ്റി: ഹോട്ടൽ മുറിക്കുള്ളിൽ മദ്യപിച്ച അവസ്ഥയിൽ കാണപ്പെട്ട വ്യക്തിക്കെതിരെ പൊതുസ്ഥലത്ത് ലഹരി ഉപയോഗിച്ചതിനും ക്രമസമാധാന ലംഘനം നടത്തിയതിനും ചുമത്തിയ കേസിൽ പ്രതിയെ കുവൈറ്റ് മിസ്ഡിമീനർ കോടതി വെറുതെവിട്ടു. പ്രതിയെ അറസ്റ്റ് ചെയ്തതിലും തടഞ്ഞുവെച്ച് പരിശോധിച്ചതിലും ഗുരുതരമായ നിയമവിരുദ്ധ നടപടികൾ ഉണ്ടായതായി ചൂണ്ടിക്കാണിച്ചാണ് കോടതി ഉത്തരവ്. കൂടാതെ ഹോട്ടൽ എന്നത് അടച്ചിട്ട ഇടമാണെന്നും അതിനെ പൊതുസ്ഥലമായി കണക്കാക്കാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.കേസിന്റെ വിശദാംശങ്ങൾ അനുസരിച്ച്, ഒരു പ്രമുഖ ഹോട്ടലിന്റെ വില്ലയ്ക്കുള്ളിൽ സംഘർഷം നടന്നതായും പൊതുമുതൽ നശിപ്പിക്കപ്പെട്ടതായും അവിടെയുള്ളവർ മദ്യപിച്ചിട്ടുണ്ടെന്ന സംശയത്തെയും തുടർന്ന് ഹോട്ടൽ സുരക്ഷാ വിഭാഗമാണ് പോലീസിൽ വിവരമറിയിച്ചത്. തുടർന്ന് സംഭവസ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥർ പ്രതികളെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് മാറ്റുകയും പിന്നീട് കോടതിയിൽ ഹാജരാക്കുകയുമായിരുന്നു.എന്നാൽ, തുടർന്നുള്ള അന്വേഷണത്തിൽ പ്രതിഭാഗം അഭിഭാഷകനായ അഡ്വക്കേറ്റ് വലീദ് മസൂദിന്റെ സാന്നിധ്യത്തിൽ പ്രതി തനിക്കെതിരെയുള്ള കുറ്റങ്ങൾ പൂർണ്ണമായും നിഷേധിച്ചു.
തന്റെ കക്ഷി മദ്യപിച്ച അവസ്ഥയിലായിരുന്നു എന്നത് അദ്ദേഹത്തെ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനോ പരിശോധിക്കാനോ ഉള്ള നിയമപരമായ കാരണമായി മാറുന്നില്ലെന്ന് അഡ്വ. വലീദ് മസൂദ് കോടതിയിൽ വാദിച്ചു. ബന്ധപ്പെട്ട നിയമത്തിലെ ആർട്ടിക്കിൾ 80-ന്റെ ലംഘനമാണ് ഇവിടെ നടന്നിരിക്കുന്നത്. അതിനാൽ പ്രതിയെ ക്രിമിനൽ എവിഡൻസ് ജനറൽ ഡിപ്പാർട്ട്‌മെന്റിലേക്ക് റഫർ ചെയ്ത നടപടി അസാധുവാണെന്നും നിയമവിരുദ്ധമായ അറസ്റ്റിലൂടെ ശേഖരിച്ച തെളിവുകൾ കോടതിയിൽ സ്വീകാര്യമല്ലെന്നും അദ്ദേഹം സമർത്ഥിച്ചു. ഈ വാദങ്ങൾ പൂർണ്ണമായി അംഗീകരിച്ചുകൊണ്ടാണ് കോടതി പ്രതിയെ കുറ്റവിമുക്തനാക്കിയത്.



