കുവൈറ്റ് സിറ്റി: രാജ്യത്തെ മത്സ്യബന്ധന മേഖലയ്ക്ക് ഉണർവേകുന്ന സർക്കാർ തീരുമാനങ്ങൾ പുറത്തുവന്നതോടെ, പ്രാദേശിക വിപണിയിൽ മത്സ്യലഭ്യത വർദ്ധിക്കുമെന്ന പ്രതീക്ഷയിൽ ഉപഭോക്താക്കൾ. മീൻപിടുത്ത ബോട്ടുകൾക്ക് കടലിലിറങ്ങാൻ അനുമതി നൽകിയതും വ്യോമപാതകൾ ഭാഗികമായി തുറന്നതും വിപണിയിലെ വിതരണവും ഡിമാൻഡും തമ്മിലുള്ള സന്തുലിതാവസ്ഥ വീണ്ടെടുക്കാൻ സഹായിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
കുവൈറ്റ് ഫിഷർമെൻ യൂണിയൻ മേധാവി അബ്ദുള്ള അൽ സർഹീദ് പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ വിപണിയിലെ നിലവിലെ സാഹചര്യം വിശദീകരിച്ചു. നിലവിൽ വിപണിയിൽ ഗുണനിലവാരമുള്ള മത്സ്യങ്ങൾ ആവശ്യത്തിന് ലഭ്യമാണെന്നും സമീപകാലത്ത് ഈ മേഖല നേരിട്ട വെല്ലുവിളികൾക്കിടയിലും വില സാധാരണക്കാർക്ക് താങ്ങാവുന്ന നിലയിൽ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് വിദേശത്തുനിന്നുള്ള മത്സ്യ ഇറക്കുമതി സുഗമമാക്കും.
മുൻപ് വ്യോമപാത അടച്ചിട്ടിരുന്ന സമയത്ത് കരമാർഗ്ഗമുള്ള ഇറക്കുമതിയെയാണ് യൂണിയൻ പ്രധാനമായും ആശ്രയിച്ചിരുന്നത്. ഇപ്പോൾ പ്രാദേശിക മത്സ്യബന്ധനം സജീവമാകുന്നതോടെ വിപണിയിലെ സമ്മർദ്ദം കുറയുകയും ഭക്ഷ്യസുരക്ഷാ സംവിധാനം കൂടുതൽ കരുത്തുറ്റതാകുകയും ചെയ്യും. വരും ദിവസങ്ങളിൽ വിപണിയിൽ മത്സ്യലഭ്യത ഇനിയും വർദ്ധിക്കുമെന്നും ഇത് വില കുറയാൻ ഇടയാക്കുമെന്നുമാണ് കുവൈറ്റ് ഫിഷർമെൻ യൂണിയന്റെ കണക്കുകൂട്ടൽ.
