കുവൈറ്റ് സിറ്റി: മുബാറക് അൽ-കബീർ ഗവർണറേറ്റിലെ ഭക്ഷ്യസുരക്ഷാ നിലവാരം അതീവ തൃപ്തികരമാണെന്നും വിപണികളിൽ ഇരുപത്തിനാല് മണിക്കൂറും കർശന നിരീക്ഷണം തുടരുകയാണെന്നും പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ ഇൻസ്പെക്ഷൻ സൂപ്പർവൈസർ ഹനാൻ ഹാജി അറിയിച്ചു. ഞായറാഴ്ച കുവൈറ്റ് ന്യൂസ് ഏജൻസിക്ക് നൽകിയ പ്രസ്താവനയിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.വിപണികളിലെ പരിശോധന പ്രധാനമായും മൂന്ന് മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് മുന്നോട്ട് പോകുന്നത്.
സ്ഥാപനങ്ങൾ പാലിക്കേണ്ട ആരോഗ്യ സുരക്ഷാ വ്യവസ്ഥകൾ, തൊഴിലാളികളുടെ ആരോഗ്യ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ള വ്യക്തിഗത സുരക്ഷാ മാനദണ്ഡങ്ങൾ, ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും അവ ശാസ്ത്രീയമായ രീതിയിലാണോ സംഭരിച്ചിരിക്കുന്നത് എന്ന പരിശോധനയും ഇതിൽ ഉൾപ്പെടുന്നു. ഉപഭോക്താക്കളുടെ ആരോഗ്യത്തെ ബാധിക്കുന്ന തരത്തിലുള്ള ഒരു നിയമലംഘനത്തോടും യാതൊരു വിധത്തിലുള്ള വിട്ടുവീഴ്ചയും അതോറിറ്റിയുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും, നിയമലംഘകർക്കെതിരെ കർശനവും ഉടനടിയുള്ളതുമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ഹനാൻ ഹാജി കൂട്ടിച്ചേർത്തു
