കുവൈറ്റ്സിറ്റി: വരും ദിവസങ്ങളിലും വാരാന്ത്യത്തിലും രാജ്യത്ത് ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഈസ റമദാൻ അറിയിച്ചു. കാറ്റ് ശക്തമാകുന്നതോടെ, പ്രത്യേകിച്ച് മരുഭൂമി പ്രദേശങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും കനത്ത പൊടിക്കാറ്റ് ഉയരാൻ സാധ്യതയുണ്ട്. ഇതിനൊപ്പം വരും ദിവസങ്ങളിൽ അത്യുഷ്ണവും വരണ്ട കാലാവസ്ഥയും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. മുൻകാലങ്ങളായ 1980-കളിലെയും 90-കളിലെയും വേനൽക്കാലത്തെ അപേക്ഷിച്ച് നോക്കുമ്പോൾ, വടക്കുപടിഞ്ഞാറൻ കാറ്റ് സജീവമാണെങ്കിലും ഈ വർഷം അന്തരീക്ഷത്തിൽ പൊടിയുടെ അളവ് താരതമ്യേന കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൂര്യതാപം, നിർജ്ജലീകരണം എന്നിവ മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ സ്വദേശികളും വിദേശികളുമായ എല്ലാ ജനങ്ങളും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിര്‍ദേശങ്ങൾധാരാളം വെള്ളം കുടിക്കുക.തണലുള്ള ഇടങ്ങളിൽ മാത്രം വിശ്രമിക്കുക.ഉച്ചസമയങ്ങളിൽ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; അടിയന്തിര ആവശ്യങ്ങൾ അതിരാവിലെയോ വൈകുന്നേരങ്ങളിലോ മാത്രമായി പരിമിതപ്പെടുത്തുക.പകൽ സമയത്ത് പുറത്തിറങ്ങേണ്ടി വന്നാൽ നിർബന്ധമായും കുട ഉപയോഗിക്കുക.
വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് പ്രത്യേക മുന്നറിയിപ്പ്അത്യുഷ്ണം കാരണം അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്നതിനാൽ വാഹനങ്ങൾക്കുള്ളിൽ തീപിടുത്തത്തിനോ കേടുപാടുകൾക്കോ കാരണമായേക്കാവുന്ന ചില സാമഗ്രികൾ നേരിട്ട് വെയിൽ കൊള്ളുന്ന രീതിയിൽ വെക്കരുതെന്ന് അദ്ദേഹം കർശന മുന്നറിയിപ്പ് നൽകി. മൊബൈൽ ചാർജ് ചെയ്യുന്ന പവർ ബാങ്കുകൾ, പെർഫ്യൂമുകൾ, ലൈറ്ററുകൾ, പ്ലാസ്റ്റിക്-ഗ്ലാസ് കുപ്പികൾ എന്നിവയൊന്നും കാറുകൾക്കുള്ളിൽ ഉപേക്ഷിക്കരുത്. ഉയർന്ന ചൂടിൽ ഇവ പൊട്ടിത്തെറിക്കാനും വാഹനങ്ങൾക്ക് തീപിടിക്കാനും വലിയ സാധ്യതയുണ്ട്.



