കുവൈറ്റ് സിറ്റി: ഔദ്യോഗിക സന്ദർശനത്തിനായി കുവൈറ്റിലെത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കറുമായി കുവൈറ്റ് വിദേശകാര്യ മന്ത്രി ഷെയ്ഖ് ജർറഹ് അൽ-ജാബർ ബുധനാഴ്ച കൂടിക്കാഴ്ച നടത്തി. ഇന്ത്യയിൽ നിന്നുള്ള ഉന്നതതല പ്രതിനിധി സംഘവും വിദേശകാര്യ മന്ത്രിയോടൊപ്പമുണ്ടായിരുന്നു. ഇരു സൗഹൃദ രാജ്യങ്ങളും തമ്മിലുള്ള ആഴമേറിയതും ചരിത്രപരവുമായ ബന്ധം ഇരുനേതാക്കളും കൂടിക്കാഴ്ചയിൽ അവലോകനം ചെയ്തു. വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാനും വികസിപ്പിക്കാനുമുള്ള വഴികൾ ചർച്ച ചെയ്ത നേതാക്കൾ, പരസ്പര സഹകരണവും ഏകോപനവും കൂടുതൽ സമഗ്രമായ തലങ്ങളിലേക്ക് ഉയർത്തുന്നതിനെക്കുറിച്ചും സംസാരിച്ചു.
പ്രാദേശികവും അന്തർദ്ദേശീയവുമായ നയതന്ത്ര രംഗങ്ങളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചാവിഷയമായി. ഔദ്യോഗിക ചർച്ചകൾക്ക് ശേഷം ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കറിനും അദ്ദേഹത്തോടൊപ്പമുള്ള ഉന്നതതല സംഘത്തിനും ബഹുമതിയായി കുവൈറ്റ് വിദേശകാര്യ മന്ത്രി ഷെയ്ഖ് ജർറഹ് അൽ-ജാബർ വിരുന്നും സൽക്കാരവും ഒരുക്കിയിരുന്നു. ഇന്ത്യയും കുവൈറ്റും തമ്മിലുള്ള നയതന്ത്ര സൗഹൃദം കൂടുതൽ ഊട്ടിയുറപ്പിക്കുന്നതായിരുന്നു ഈ കൂടിക്കാഴ്ചയെന്ന് വിദേശകാര്യ മന്ത്രാലയം വിലയിരുത്തി.



