കുവൈത്ത് സിറ്റി: ഫെബ്രുവരി 28-ന് മേഖലയിൽ പൊട്ടിപ്പുറപ്പെട്ട യുദ്ധം ഏഴാം വാരത്തിലേക്ക് കടക്കുമ്പോൾ, കുവൈത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ ‘സ്വകാര്യവൽക്കരണ നിയമം’ അടിയന്തരമായി നടപ്പിലാക്കണമെന്ന ആവശ്യം ശക്തമാകുന്നു. അമേരിക്ക-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള സംഘർഷം ആഗോളതലത്തിൽ, പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ വലിയ സാമ്പത്തിക പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്. ഈ സാഹചര്യത്തിൽ ബജറ്റ് കമ്മി നികത്താൻ സ്വകാര്യവൽക്കരണം അനിവാര്യമാണെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
യുദ്ധത്തെത്തുടർന്ന് കുവൈത്തിന്റെ എണ്ണ കയറ്റുമതി തടസ്സപ്പെട്ടത് ഖജനാവിന് കോടിക്കണക്കിന് ദിനാറിന്റെ നഷ്ടമുണ്ടാക്കുമെന്ന് സാമ്പത്തിക വിദഗ്ധൻ അഹമ്മദ് അൽ ഖഷ്നം മുന്നറിയിപ്പ് നൽകി. ദേശീയ വരുമാനത്തിന്റെ 95 ശതമാനത്തിലധികം എണ്ണയെ മാത്രം ആശ്രയിക്കുന്ന കുവൈത്തിന്, സ്വകാര്യവൽക്കരണം ഒരു ജീവനാഡി ആയിരിക്കും. യുദ്ധം നീണ്ടുപോയാൽ ശമ്പള വിതരണത്തെപ്പോലും ബാധിക്കുമെന്നും നാണയപ്പെരുപ്പം വർദ്ധിക്കുമെന്നും അദ്ദേഹം നിരീക്ഷിച്ചു.
യുദ്ധം അവസാനിക്കുന്നതോടെ ഈ നിയമം പ്രാബല്യത്തിൽ വരുത്തേണ്ടത് കുവൈത്തിന്റെ ഭാവി സുരക്ഷയ്ക്ക് അത്യാവശ്യമാണെന്നാണ് വിദഗ്ധ പക്ഷം. പ്രാദേശിക സ്വകാര്യ മേഖലയ്ക്ക് ഇത്തരം ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനുള്ള സാമ്പത്തിക ശേഷിയുണ്ടെന്നും അവർ വിലയിരുത്തുന്നു. തുടർച്ചയായ എണ്ണവില വ്യതിയാനങ്ങളിൽ നിന്ന് സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കാൻ സ്വകാര്യവൽക്കരണത്തിന് മാത്രമേ സാധിക്കൂ എന്നതാണ് നിലവിലെ സാഹചര്യം വ്യക്തമാക്കുന്നത്. സ്വകാര്യ വൽക്കരണം കുവൈത്തിലെ പ്രവാസികൾക്ക് തിരിച്ചടിയായേക്കും എന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
