കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ അഞ്ചാം നമ്പർ ടെർമിനലിൽ (ടി5) നിന്ന് നേരിട്ടുള്ള സർവീസുകൾ ജസീറ എയർവേയ്‌സ് പുനരാരംഭിച്ചു. വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ 57 ദിവസത്തോളം താൽക്കാലികമായി നിർത്തിവെച്ചതിന് ശേഷം കുവൈറ്റിൽ നിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസുകളുടെ മടങ്ങിവരവാണ് ഈ നീക്കം അടയാളപ്പെടുത്തുന്നത്.
സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റിയുടെ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ട് നടത്തിയ ഈ പുനരാരംഭം യാത്രക്കാർക്ക് വലിയ ആശ്വാസമാണ് പകരുന്നത്.സർവീസുകൾ പുനരാരംഭിച്ച ആദ്യദിനം രാവിലെ എട്ടു മണി മുതൽ വൈകിട്ട് നാലു മണി വരെയുള്ള സമയപരിധിക്കുള്ളിൽ ബെയ്‌റൂട്ട്, കെയ്‌റോ, ഇസ്താംബുൾ, മുംബൈ എന്നിവിടങ്ങളിലേക്ക് ആറ് വിമാനങ്ങളാണ് ജസീറ എയർവേയ്‌സ് സർവീസ് നടത്തിയത്. ഈ വിമാനങ്ങളിലായി രണ്ടായിരത്തിലധികം യാത്രക്കാർ ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര തിരിച്ചു.
താൽക്കാലിക പ്രവർത്തന നടപടിക്രമങ്ങളുടെ ഭാഗമായി, യാത്രക്കാർ അവരുടെ പാസ്‌പോർട്ട് വിവരങ്ങൾ വിമാനത്തിന് 12 മണിക്കൂർ മുമ്പ് അപ്‌ഡേറ്റ് ചെയ്യണമെന്നും ജസീറ എയർവേയ്‌സിന്റെ ‘പാർക്ക് ആൻഡ് ഫ്ലൈ’ കെട്ടിടത്തിലെ ഡ്രോപ്പ്-ഓഫ് പോയിന്റിൽ നാല് മണിക്കൂർ മുമ്പ് എത്തണമെന്നും നിർദ്ദേശിച്ചിരുന്നു. അവിടെ നിന്നും പ്രത്യേകം സജ്ജമാക്കിയ ബസുകളിലാണ് യാത്രക്കാരെ ടെർമിനൽ അഞ്ചിലേക്ക് എത്തിച്ചത്. വിമാനങ്ങളെല്ലാം നിശ്ചിത സമയക്രമം പാലിച്ചാണ് യാത്ര തിരിച്ചതെന്നും എല്ലാ യാത്രാ നടപടികളും സുഗമമായി പൂർത്തിയാക്കിയതായും കമ്പനി അധികൃതർ വ്യക്തമാക്കി.
