കുവൈത്ത് സിറ്റി: യുഎഇയുടെ ദേശീയ ഐക്യം തകർക്കാൻ ശ്രമിച്ച ഭീകരവാദ സെല്ലിനെ തകർത്ത യുഎഇ സുരക്ഷാ സേനയുടെ ജാഗ്രതയെ കുവൈത്ത് മന്ത്രിസഭ അഭിനന്ദിച്ചു.
ഭീകരവാദത്തിന്റെ എല്ലാ രൂപങ്ങളെയും കുവൈത്ത് ശക്തമായി തള്ളിക്കളയുന്നതായും യുഎഇയ്ക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നതായും പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുള്ള അൽ-അഹമ്മദ് അൽ-സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന വാരാന്ത്യ യോഗം വ്യക്തമാക്കി. പ്രാദേശിക സുരക്ഷയും നയതന്ത്ര ബന്ധങ്ങളും മുൻനിർത്തിയുള്ള നിർണ്ണായക ചർച്ചകളാണ് യോഗത്തിൽ നടന്നത്.ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാമർ കുവൈത്ത് അമീർ ഷെയ്ഖ് മെഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിന് അയച്ച പ്രത്യേക സന്ദേശത്തെക്കുറിച്ച് യോഗം വിലയിരുത്തി. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതും പ്രാദേശിക വികാസങ്ങളും ഉൾക്കൊള്ളുന്ന സന്ദേശം ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി ഡേവിഡ് ലാമിയാണ് കുവൈത്തിന് കൈമാറിയത്. ഇതിനുപുറമെ, ബഹ്‌റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ ഭരണത്തലവന്മാരുമായി വിദേശകാര്യമന്ത്രി ഷെയ്ഖ് ജറഹ് ജാബർ അൽ-അഹമ്മദ് അൽ-സബാഹ് നടത്തിയ കൂടിക്കാഴ്ചകളുടെ ഫലങ്ങളും മന്ത്രിസഭ അവലോകനം ചെയ്തു.
അടുത്തിടെ കുവൈത്തിന് നേരെ ഉണ്ടായ ഇറാൻ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലുള്ള സൈനിക സാഹചര്യം പ്രതിരോധ മന്ത്രി ഷെയ്ഖ് അബ്ദുള്ള അലി അബ്ദുള്ള അൽ-സലേം അൽ-സബാഹ് യോഗത്തിൽ വിശദീകരിച്ചു. വെടിനിർത്തൽ കാലയളവിൽ സൈന്യത്തിന്റെ സ്ഫോടകവസ്തു നിർവീര്യീകരണ വിഭാഗം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കണ്ടെത്തിയ സ്ഫോടകവസ്തുക്കളുടെ അവശിഷ്ടങ്ങളും ഷെല്ലുകളും നശിപ്പിക്കുകയാണ്. നിലവിൽ കേൾക്കുന്ന സ്ഫോടന ശബ്ദങ്ങൾ ഇത്തരം സുരക്ഷാ നടപടികളുടെ ഭാഗമാണെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി. നയതന്ത്ര തലത്തിലും സൈനിക തലത്തിലും രാജ്യം അതീവ ജാഗ്രതയിലാണെന്ന് മന്ത്രിസഭ അറിയിച്ചു.
