കുവൈറ്റ്സിറ്റി: സമീപകാലത്ത് ഉണ്ടായ ഇറാൻ ആക്രമണങ്ങളിൽ നാശനഷ്ടം സംഭവിച്ച ഗൾഫ് രാജ്യങ്ങളിലെ ഓയിൽ, പെട്രോകെമിക്കൽ പ്ലാന്റുകളുടെ പുനർനിർമ്മാണം വേഗത്തിലാക്കാനും ചെലവ് ഗണ്യമായി കുറയ്ക്കാനും യൂറോപ്പിൽ നിന്നുള്ള സെക്കൻഡ് ഹാൻഡ് ഉപകരണങ്ങൾ വാങ്ങുന്നത് വഴി സാധിക്കുമെന്ന് പ്രമുഖ ബിസിനസ് മാഗസിനായ ‘മീഡിന്റെ’ റിപ്പോർട്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി യൂറോപ്പിൽ നൂറുകണക്കിന് വ്യാവസായിക പ്ലാന്റുകൾ പൂട്ടിക്കിടക്കുന്നത് ഗൾഫ് രാജ്യങ്ങൾക്ക് ഇതിനുള്ള മികച്ച അവസരമൊരുക്കുന്നു.
കഴിഞ്ഞ ഫെബ്രുവരി 28-ന് ഇറാനിലെ വിവിധ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണങ്ങളെ തുടർന്നാണ് മേഖലയിൽ യുദ്ധസമാനമായ സാഹചര്യവും പ്ലാന്റുകൾക്ക് നേരെയുള്ള ഇറാന്റെ തിരിച്ചടികളും ആരംഭിച്ചത്. ഈ ആക്രമണങ്ങളിൽ കേടുപാടുകൾ സംഭവിച്ച തങ്ങളുടെ നിരവധി റിഫൈനറികളിലെയും പെട്രോകെമിക്കൽ കോംപ്ലക്സുകളിലെയും ഉപകരണങ്ങൾ നവീകരിക്കുന്നതിനും മാറ്റിസ്ഥാപിക്കുന്നതിനുമുള്ള കഠിനശ്രമത്തിലാണ് നിലവിൽ ഗൾഫ് മേഖലയിലെ കമ്പനികൾ.
ഗൾഫ് രാജ്യങ്ങൾക്കുള്ള അവസരംഅമേരിക്കൻ ഇൻഷുറൻസ് ബ്രോക്കറേജ് സ്ഥാപനമായ ‘മാർഷിന്റെ’ ഇന്ത്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക മേഖലകളുടെ എഞ്ചിനീയറിംഗ് വിഭാഗം മേധാവി നിക്ക് ഹോളണ്ടിനെ ഉദ്ധരിച്ചാണ് മാഗസിൻ ഈ റിപ്പോർട്ട് പുറത്തുവിട്ടത്. യൂറോപ്പിലെ വൻകിട ഫാക്ടറികൾ കൂട്ടത്തോടെ അടച്ചുപൂട്ടിയത് വഴി കുറഞ്ഞ വിലയ്ക്ക്, വളരെ വേഗത്തിൽ ഉയർന്ന ഗുണനിലവാരമുള്ള ഉപകരണങ്ങൾ സ്വന്തമാക്കാൻ ഗൾഫ് കമ്പനികൾക്ക് സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ യൂറോപ്പിൽ മാത്രം ഏകദേശം 200 കെമിക്കൽ, പെട്രോകെമിക്കൽ പ്ലാന്റുകളാണ് പ്രവർത്തനം അവസാനിപ്പിച്ചത്. ഇവിടെയുള്ള പുനരുപയോഗിക്കാവുന്ന അത്യാധുനിക ഉപകരണങ്ങളുടെ വലിയ ശേഖരം സ്വന്തമാക്കുന്നത് വഴി, പുതിയ ഉപകരണങ്ങൾക്കായി നിർമ്മാതാക്കളെ കാത്തിരിക്കുന്ന വലിയ സമയനഷ്ടം ഒഴിവാക്കാനും ഗൾഫ് രാജ്യങ്ങളിലെ തകരാറിലായ പ്ലാന്റുകൾ എത്രയും വേഗം പൂർണ്ണ സജ്ജമാക്കാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



