കുവൈത്ത്സിറ്റി: രാജ്യത്തെ സൈബർ സുരക്ഷ ശക്തമാക്കുന്നതിന്റെയും സാമ്പത്തിക ഇടപാടുകളിൽ സുതാര്യത ഉറപ്പുവരുത്തുന്നതിന്റെയും ഭാഗമായി വിദേശ പണമിടപാടുകൾക്ക് പുതിയ നിയന്ത്രണമേർപ്പെടുത്തി കുവൈറ്റ് സെൻട്രൽ ബാങ്ക്.
ഓൺലൈൻ വഴി വിദേശത്തേക്ക് പണമയക്കുന്ന എല്ലാ ഉപഭോക്താക്കളുടെയും വ്യക്തിഗത വിവരങ്ങൾ ‘കുവൈറ്റ് മൊബൈൽ ഐഡന്റിറ്റി’ ആപ്പ് വഴി നിർബന്ധമായും പരിശോധിക്കണമെന്ന് എക്സ്ചേഞ്ച് കമ്പനികൾക്ക് സെൻട്രൽ ബാങ്ക് നിർദ്ദേശം നൽകി.പുതിയ നിയമപ്രകാരം, ഓരോ ഇടപാടുകാരന്റെയും ഐഡന്റിറ്റി ആപ്പ് വഴി സ്ഥിരീകരിക്കുകയും ആധികാരികത ഉറപ്പാക്കുന്ന രേഖകൾ കൃത്യമായി സൂക്ഷിക്കുകയും വേണം. പണമയക്കുന്ന വ്യക്തി തന്നെയാണോ യഥാർത്ഥ അക്കൗണ്ട് ഉടമ എന്ന് ഉറപ്പുവരുത്തുന്നതിലൂടെ തട്ടിപ്പുകൾ തടയാൻ സാധിക്കുമെന്ന് അധികൃതർ വിലയിരുത്തുന്നു. മൊബൈൽ ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്തും മറ്റും നടത്തുന്ന അനധികൃത പണമിടപാടുകൾക്കും ഐഡന്റിറ്റി മോഷണത്തിനും തടയിടാൻ ഈ നീക്കം സഹായകരമാകും.
രാജ്യം ലക്ഷ്യമിടുന്ന സമ്പൂർണ്ണ ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമായാണ് ഈ പുതിയ പരിഷ്കാരം നടപ്പിലാക്കുന്നത്. അത്യാധുനിക ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കുന്നതിലൂടെ ഉപഭോക്താക്കൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ഒരുപോലെ സുരക്ഷിതമായ പണമിടപാട് സാഹചര്യം ഒരുക്കുകയാണ് ലക്ഷ്യം. കുവൈറ്റ് മൊബൈൽ ഐഡി ആപ്പ് ഇടപാടുകളുമായി സംയോജിപ്പിക്കുന്നതോടെ അന്താരാഷ്ട്ര പണമിടപാടുകൾ കൂടുതൽ സുരക്ഷിതവും വിശ്വസനീയവുമാകുമെന്ന് സെൻട്രൽ ബാങ്ക് വൃത്തങ്ങൾ വ്യക്തമാക്കി.
