കുവൈറ്റ് സിറ്റി: ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിൻ്റെ ഭാഗമായി കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ മുബാറക് അൽ കബീർ ഗവർണറേറ്റിൽ പരിശോധന കർശനമാക്കി. മാർച്ച്, ഏപ്രിൽ മാസങ്ങളിലായി ഇൻസ്പെക്ഷൻ സെൻ്ററിൻ്റെ നേതൃത്വത്തിൽ നടന്ന വ്യാപകമായ റെയ്ഡുകളിൽ നിയമലംഘനം നടത്തിയ നിരവധി സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി.കഴിഞ്ഞ രണ്ട് മാസത്തിനിടെ ഏകദേശം 192 വ്യാപാര സ്ഥാപനങ്ങളിലാണ് അതോറിറ്റി ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ഇതിൽ ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തിയ 27 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും 5 സ്ഥാപനങ്ങളിൽ നിന്ന് നിയമങ്ങൾ പാലിക്കാമെന്ന രേഖാമൂലമുള്ള ഉറപ്പ് വാങ്ങുകയും ചെയ്തു.
കൂടാതെ പൊതുജനങ്ങളിൽ നിന്ന് ലഭിച്ച 4 പരാതികളിൽ അടിയന്തര അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പരിശോധനയ്ക്കിടെ മനുഷ്യഉപയോഗത്തിന് യോഗ്യമല്ലെന്ന് കണ്ടെത്തിയ 36,540 കിലോഗ്രാം ഭക്ഷ്യവസ്തുക്കൾ അധികൃതർ പിടിച്ചെടുത്ത് നശിപ്പിച്ചു. ഉപഭോക്താക്കളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന തരത്തിൽ പ്രവർത്തിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടികൾ തുടരുമെന്ന് അതോറിറ്റി വെള്ളിയാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.
