കുവൈറ്റ് സിറ്റി: രാജ്യത്തെ ഭക്ഷ്യസുരക്ഷാ പരിശോധനകൾ കർശനമാക്കുന്നതിന്റെ ഭാഗമായി ദോഹ ഇൻഡസ്ട്രിയൽ ഏരിയയിൽ നടത്തിയ മിന്നൽ പരിശോധനയിൽ നിരോധിത ഭക്ഷണസാധനങ്ങൾ സൂക്ഷിച്ച ഫാക്ടറി അധികൃതർ കണ്ടെത്തി. വാണിജ്യ വ്യവസായ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആന്റ് ന്യൂട്രീഷൻ, ആഭ്യന്തര മന്ത്രാലയം എന്നിവർ സംയുക്തമായാണ് ഈ പരിശോധന നടത്തിയത്. ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് സൂക്ഷിച്ചിരുന്ന പഴകിയ മത്സ്യവും ശീതീകരിച്ച ചെമ്മീനുമാണ് ഫാക്ടറിയിൽ നിന്ന് പിടിച്ചെടുത്തത്. നിയമവിരുദ്ധമായി ഇവ വിപണിയിലെത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അധികൃതരുടെ ഇടപെടലുണ്ടായത്.
സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിച്ചതായി മന്ത്രാലയം അറിയിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും വിപണിയിൽ വിൽക്കുന്ന ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുമായി രാജ്യത്തുടനീളം ഇത്തരത്തിലുള്ള കർശനമായ പരിശോധനകൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ അൽ-ഉഷൈരിജയിലും സമാനമായ രീതിയിൽ ഭക്ഷ്യ തട്ടിപ്പ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ദോഹ മേഖലയിലും അധികൃതർ പരിശോധന ശക്തമാക്കിയത്.
