കുവൈറ്റ് സിറ്റി: രാജ്യത്ത് ബുധനാഴ്ച രാവിലെ വരെ അസ്ഥിരമായ കാലാവസ്ഥ തുടരുമെന്ന് കുവൈറ്റ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും ഇത് പൊടിക്കാറ്റിനും കാഴ്ചപരിധി കുറയുന്നതിനും കാരണമാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. കുവൈറ്റിന് മുകളിൽ താഴ്ന്നതും ഇടത്തരവുമായ മേഘങ്ങൾ രൂപപ്പെട്ടു വരികയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആക്ടിങ് ഡയറക്ടർ ദറാർ അൽ അലി പറഞ്ഞു. ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിക്കുമ്പോൾ മറ്റ് ചില ഭാഗങ്ങളിൽ ശക്തമായ ഇടിമിന്നലുണ്ടാകാൻ സാധ്യതയുണ്ട്. ഇടവിട്ടിടെ വീശുന്ന ശക്തമായ കാറ്റ് മരുഭൂപ്രദേശങ്ങളിൽ പൊടിക്കാറ്റ് ഉയർത്താൻ സാധ്യതയുള്ളതിനാൽ വാഹനയാത്രികർ ജാഗ്രത പാലിക്കണം.
കൂടാതെ, കടലിൽ തിരമാലകൾ ഉയരാൻ സാധ്യതയുള്ളതിനാൽ കടൽയാത്രകൾക്കും നിയന്ത്രണമുണ്ടാകും. ഞായറാഴ്ച നേരിയ മഴയോടെ തുടങ്ങുന്ന കാലാവസ്ഥാ വ്യതിയാനം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ശക്തിപ്രാപിക്കുമെന്നാണ് പ്രവചനം. ബുധനാഴ്ച രാവിലെയോടെ മഴയ്ക്കുള്ള സാധ്യത കുറയുകയും ആകാശം തെളിയുകയും ചെയ്യും. കാലാവസ്ഥയിലുണ്ടാകുന്ന പെട്ടെന്നുള്ള മാറ്റങ്ങൾ കണക്കിലെടുത്ത് ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ഭരണകൂടം ജനങ്ങളോട് നിർദ്ദേശിച്ചു.
