കുവൈറ്റ് സിറ്റി: ഗാർഹിക തൊഴിലാളികളെ ലക്ഷ്യമിട്ട് നടന്ന ഒരു സാമ്പത്തിക വായ്പ തട്ടിപ്പിനെക്കുറിച്ചുള്ള അന്വേഷണം ഒടുവിൽ ചെന്നെത്തിയത് വൻ ഗാർഹിക തൊഴിലാളി കടത്തിലേക്ക്. സ്വന്തം സ്പോൺസർഷിപ്പിലുള്ള വിദേശി തൊഴിലാളികളെ പണം വാങ്ങി മറ്റ് പലയിടങ്ങളിലും അനധികൃതമായി ജോലി ചെയ്യാൻ അനുവദിച്ച സ്പോൺസറെ ഒടുവിൽ കുവൈറ്റ് അധികൃതർ പിടികൂടി.ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന് കീഴിലുള്ള റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റാണ് ഈ വൻ റാക്കറ്റിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്.
ഗാർഹിക തൊഴിലാളികളെ കബളിപ്പിച്ച് “ക്യാഷ്-ഔട്ട്-ലോൺ” എന്ന പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ ഒരു വിദേശി വനിതയെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇവർ ഗാർഹിക തൊഴിലാളികൾക്കായി ഗൃഹോപകരണങ്ങളും മൊബൈൽ ഫോണുകളും തവണ വ്യവസ്ഥയിൽ വാങ്ങി നൽകും. തുടർന്ന്, ഈ സാധനങ്ങൾ തൊഴിലാളികളിൽ നിന്ന് തന്നെ വളരെ കുറഞ്ഞ വിലയ്ക്ക് ഇവർ തിരികെ വാങ്ങും.
തൽക്ഷണം പണം ലഭിക്കുമെങ്കിലും, സാധനങ്ങൾ കൈയിലില്ലാതെ വലിയ തുകയുടെ കടബാധ്യതയിലാണ് തൊഴിലാളികൾ ചെന്നുചാടുന്നത്. ഈ ഇടപാടിലൂടെ പ്രതി വൻ ലാഭമുണ്ടാക്കുകയും ചെയ്തുഅറസ്റ്റിലായ വിദേശി വനിതയെക്കുറിച്ച് കൂടുതൽ അന്വേഷിച്ച ഉദ്യോഗസ്ഥർ ഇവരുടെ സ്പോൺസറുടെ ഫയലുകൾ പരിശോധിച്ചപ്പോഴാണ് കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
ഇയാളുടെ സ്പോൺസർഷിപ്പിൽ മാത്രം ഏഴ് ഗാർഹിക തൊഴിലാളികൾ രജിസ്റ്റർ ചെയ്തിട്ടുള്ളതായി കണ്ടെത്തി. ഇതേത്തുടർന്ന് ഇയാളെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തി. ചോദ്യം ചെയ്യലിൽ സ്പോൺസർ തന്റെ കുറ്റം സമ്മതിച്ചു. ഈ തൊഴിലാളികളെ മറ്റ് തൊഴിലുടമകൾക്ക് കീഴിൽ ജോലി ചെയ്യാൻ താൻ അനുവദിച്ചിട്ടുണ്ടെന്നും, അതിന് പകരമായി തൊഴിലാളികളിൽ നിന്ന് കൃത്യമായി പണം വാങ്ങിയിരുന്നതായും ഇയാൾ സമ്മതിച്ചു. ഇത് കുവൈറ്റിലെ താമസ നിയമങ്ങളുടെ കടുത്ത ലംഘനമാണ്.



