കുവൈത്ത്സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 4-ൽ കുവൈത്ത് എയർവേയ്സ് സർവീസുകൾ വീണ്ടും ആരംഭിച്ചു. എയർസ്പേസ് വീണ്ടും തുറന്നതിനെ തുടർന്ന് ഞായറാഴ്ച മുതൽ സർവീസുകൾ ഘട്ടംഘട്ടമായി പുനരാരംഭിച്ചതായി കമ്പനി അറിയിച്ചു. ചെക്ക്-ഇൻ നടപടികൾ സുഗമമായും കാര്യക്ഷമമായും നടന്നുവെന്ന് അധികൃതർ വ്യക്തമാക്കി.
കെയ്‌റോ, അമ്മാൻ, ഡൽഹി, മുംബൈ, മനില എന്നീ നഗരങ്ങളിലേക്ക് പ്രാഥമിക സർവീസുകൾ ആരംഭിച്ചു. തുടക്കത്തിൽ പരിമിതമായ രീതിയിൽ സർവീസുകൾ നടത്തുകയും അടുത്ത ആഴ്ചകളിൽ കൂടുതൽ ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിപുലീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ 35 റൂട്ടുകൾ ആരംഭിക്കാനാണ് പദ്ധതി, ആദ്യഘട്ടത്തിൽ ബെയ്‌റൂത്ത്, റിയാദ്, ലണ്ടൻ, ഇസ്താംബൂൾ ഉൾപ്പെടെ 13 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് ആരംഭിക്കുമെന്ന് ആക്ടിംഗ് സി.ഇ.ഒ അബ്ദുൽവഹാബ് അൽ-ഷത്തി അറിയിച്ചു.
സർവീസുകളുടെ പുനരാരംഭം കാര്യക്ഷമതയും സുരക്ഷയും സേവന നിലവാരവും ഉറപ്പാക്കാനുള്ള കമ്പനിയുടെ പ്രവർത്തന പദ്ധതിയുടെ ഭാഗമാണെന്ന് അൽ-ഷത്തി വ്യക്തമാക്കി. സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റിന്റെ പിന്തുണക്കും സഹകരണത്തിനും അദ്ദേഹം നന്ദി രേഖപ്പെടുത്തി.എയർസ്പേസ് അടച്ചിരുന്ന സമയത്ത് ദമ്മാം വഴി സർവീസുകൾ തുടരാൻ സഹായിച്ച ജീവനക്കാരുടെ സേവനവും അദ്ദേഹം പ്രശംസിച്ചു. പ്രാദേശിക സംഘർഷങ്ങളെ തുടർന്ന് ഫെബ്രുവരി അവസാനം അടച്ചിരുന്ന കുവൈത്ത് എയർസ്പേസ് കഴിഞ്ഞ ആഴ്ചയാണ് വീണ്ടും തുറന്നത്.
