കുവൈത്ത് സിറ്റി: സെവിയ്യ മേഖലയിൽ ഡോക്ടറുടെ വാഹനം കവർന്ന കേസിൽ പ്രതിയെ പിടികൂടി മണിക്കൂറുകൾക്കകം കുവൈത്തിൽ വീണ്ടും സമാനമായ കവർച്ചാ സംഭവം. ജഹ്‌റയിൽ ഇരുപത്തിയെട്ടുകാരനായ സ്വദേശി യുവാവിനെ ആക്രമിച്ച് വാഹനവും പണവും മൊബൈൽ ഫോണും കവർന്നു. ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ ജഹ്‌റയിലെ ഒരു വെഡിങ് ഹാളിന് സമീപമാണ് സംഭവം നടന്നത്. യുവാവ് തന്റെ വാഹനത്തിൽ ഇരിക്കുമ്പോൾ വെളുത്ത അമേരിക്കൻ നിർമ്മിത കാറിലെത്തിയ മൂന്നംഗ സംഘം തടഞ്ഞുനിർത്തുകയായിരുന്നു.
തുടർന്ന് യുവാവിനെ വാഹനത്തിൽ നിന്ന് വലിച്ചിറക്കി മർദ്ദിച്ച ശേഷം 2000 മോഡൽ കൊറിയൻ നിർമ്മിത കാറുമായി സംഘം കടന്നുകളഞ്ഞു. വാഹനത്തിന് പുറമെ യുവാവിന്റെ ഐഫോൺ 15, വ്യക്തിഗത രേഖകൾ അടങ്ങിയ പേഴ്സ്, ബാങ്ക് കാർഡ് എന്നിവയും സംഘം കവർന്നു. തട്ടിയെടുത്ത ബാങ്ക് കാർഡ് ഉപയോഗിച്ച് പ്രതികൾ സമീപത്തെ ഗ്രോസറി ഷോപ്പുകളിൽ നിന്ന് 11 ദിനാറിന്റെ സാധനങ്ങൾ വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്.
ആക്രമണത്തിൽ യുവാവിന്റെ തോളിലും കാലുകളിലും പരിക്കേറ്റിട്ടുണ്ട്. പരിക്കുകൾ സംബന്ധിച്ച മെഡിക്കൽ റിപ്പോർട്ടും ബാങ്ക് ഇടപാടുകളുടെ രേഖകളും യുവാവ് പോലീസിന് കൈമാറി. പ്രതികൾ സഞ്ചരിച്ച വാഹനത്തിന്റെ വിവരങ്ങൾ ഉൾപ്പെടെ നൽകിയ പരാതിയിൽ ജഹ്‌റ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുറഞ്ഞ സമയത്തിനുള്ളിൽ നടന്ന രണ്ടാമത്തെ സമാന കവർച്ചയായതിനാൽ അതീവ ഗൗരവത്തോടെയാണ് സുരക്ഷാ വിഭാഗം ഈ കേസിനെ കാണുന്നത്.
