കുവൈറ്റ് സിറ്റി: ട്രാഫിക് പിഴകൾ കുടിശ്ശികയുള്ള എല്ലാ വാഹനങ്ങളെയും രാജ്യത്തെ അതിർത്തി കവാടങ്ങൾ വഴി പുറത്തേക്ക് പോകുന്നത് വിലക്കിയതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിയമപരമായ നടപടികളുടെ ഭാഗമായി കോടതി ഉത്തരവ് പ്രകാരമോ മുൻകരുതൽ നടപടിയായോ കണ്ടുകെട്ടാൻ നിർദ്ദേശിച്ച വാഹനങ്ങൾക്കും, ഇൻഷുറൻസ് കാലാവധി കഴിഞ്ഞ വാഹനങ്ങൾക്കും മാത്രമാണ് അതിർത്തി കടക്കുന്നതിന് നിലവിൽ വിലക്കുള്ളത്.
സാധാരണ രീതിയിലുള്ള ട്രാഫിക് പിഴകൾ കുടിശ്ശികയുള്ള വാഹനങ്ങൾക്ക് ഈ നിയന്ത്രണം ബാധകമല്ലെന്ന് മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു.പൗരന്മാർക്ക് അതിർത്തി വഴി പുറത്തേക്ക് യാത്ര ചെയ്യുമ്പോൾ ട്രാഫിക് പിഴകൾ മുൻകൂട്ടി അടച്ചുതീർക്കേണ്ട നിർബന്ധമില്ല.
വിദേശികൾക്ക് നിലവിലുള്ള പ്രാദേശിക നിയമങ്ങൾ അനുസരിച്ച് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നതിന് മുൻപായി തങ്ങളുടെ പേരിലുള്ള ട്രാഫിക് പിഴകൾ പൂർണ്ണമായും അടച്ചുതീർക്കേണ്ടതുണ്ട്.ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം വാർത്തകൾ സ്ഥിരീകരിക്കണമെന്നും, അടിസ്ഥാനരഹിതമായ വസ്തുതാവിരുദ്ധമായ വിവരങ്ങളും തെറ്റായ പ്രചാരണങ്ങളും സോഷ്യൽ മീഡിയ വഴി പങ്കുവെക്കരുതെന്നും ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.



