കുവൈറ്റ് സിറ്റി: കുവൈറ്റിലെ നുസ്ഹ ഏരിയയിൽ രണ്ട് കുവൈറ്റ് യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കം രൂക്ഷമായ കൈയങ്കളിയിലും അക്രമത്തിലും കലാശിച്ചു. സംഘർഷത്തിൽ രണ്ടുപേർക്കും പരിക്കേൽക്കുകയും, ഒരാളുടെ കണ്ണിൽ ഏറ്റ ഗുരുതര പരിക്കിനെ തുടർന്ന് അമിരി ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു.
നുസ്ഹ പാർക്കിലെ പാർക്കിംഗ് ഏരിയയിൽ വെച്ചാണ് സംഭവങ്ങളുടെ തുടക്കം. ഒരാൾ വാഹനം എടുത്ത് പുറത്തേക്ക് പോകാൻ ശ്രമിക്കവേ മറ്റേയാൾ വാഹനം തടസ്സപ്പെടുത്തി ഇട്ടതാണ് തർക്കത്തിന് കാരണമായതെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു. വാക്കുതർക്കം രൂക്ഷമായതോടെ ഇരുവരും തമ്മിൽ കൈയങ്കളിയുണ്ടാവുകയായിരുന്നു. ആക്രമണത്തിനിടയിൽ ഒരാൾ കയ്യിലിട്ടിരുന്ന ലോഹ മോതിരം കൊണ്ട് എതിരാളിയുടെ മുഖത്തടിക്കുകയും, കണ്ണിന് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു.സംഭവത്തിന് ശേഷം പരിക്കേറ്റ യുവാക്കളിലൊരാൾ ഫൈഹ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. തൊട്ടുപിന്നാലെ ഏകദേശം 15 മിനിറ്റിനുള്ളിൽ രണ്ടാമത്തെയാളും സമാനമായ പരാതിയുമായി സ്റ്റേഷനിലെത്തി.
ഉദ്യോഗസ്ഥർ നടത്തിയ പ്രാഥമിക പരിശോധനയിൽ ഇരു പരാതികളും ഒരേ സംഘർഷത്തെക്കുറിച്ചുള്ളതാണെന്ന് സ്ഥിരീകരിച്ചു. രണ്ടാമത്തെയാളും സംഘർഷത്തിൽ തനിക്ക് പരിക്കേറ്റതായി കാണിച്ച് മെഡിക്കൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ കേസെടുക്കാൻ ഉത്തരവിട്ട പബ്ലിക് പ്രൊസിക്യൂഷൻ, കേസിന്റെ വിശദമായ തുടർ അന്വേഷണങ്ങൾക്കായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തെ ചുമതലപ്പെടുത്തി.



