കുവൈറ്റ് സിറ്റി: വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയിൽ നിന്ന് 15,000 കുവൈറ്റ് ദിനാർ (ഏകദേശം 41 ലക്ഷം രൂപ) തട്ടിയെടുത്ത കസ്റ്റംസ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റ് ചെയ്തു.
പണം കൈപ്പറ്റിയ ശേഷം മുങ്ങിയ ഇയാളെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പിടികൂടിയത്. 2024 സെപ്റ്റംബറിൽ മിനിസ്ട്രീസ് കോംപ്ലക്സിൽ വെച്ചാണ് യുവതിയും പ്രതിയും പരിചയപ്പെടുന്നത്. ഈ സൗഹൃദം പിന്നീട് പ്രണയത്തിലേക്കും വിവാഹവാഗ്ദാനത്തിലേക്കും നീങ്ങി. ഭാവിയിൽ താമസിക്കാനുള്ള വീട് ഒരുക്കുന്നതിനായി പണം വേണമെന്ന് പ്രതി യുവതിയോട് ആവശ്യപ്പെട്ടു. ഇത് വിശ്വസിച്ച യുവതി ബാങ്ക് ലോൺ എടുത്ത് 15,000 ദിനാർ സംഘടിപ്പിച്ചു.
2026 ജനുവരി 22-ന് ബാങ്കിൽ നിന്ന് തുക പിൻവലിച്ച് യുവതി ഇയാൾക്ക് കൈമാറി. പണം കൈ കിട്ടിയ ഉടൻ ഇയാൾ യുവതിയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുകയും ഫോൺ സ്വിച്ച് ഓഫ് ചെയ്ത് അപ്രത്യക്ഷനാവുകയും ചെയ്തു. യുവതിയുടെ പരാതിയെത്തുടർന്ന് സി.ഐ.ഡി ഉദ്യോഗസ്ഥർ ഇയാളെ ബന്ധപ്പെട്ടു. ഒടുവിൽ പോലീസിന് മുന്നിൽ കീഴടങ്ങിയ പ്രതി, തന്റെ കടങ്ങൾ തീർക്കാനാണ് ഈ പണം ഉപയോഗിച്ചതെന്ന് സമ്മതിച്ചു. നിലവിൽ പ്രതിക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്ത് പ്രൊസീക്യൂഷന് കൈമാറിയിരിക്കുകയാണ്.



