ഇറാൻ അനുസരിച്ചില്ലെങ്കിൽ യുദ്ധം പുനരാരംഭിക്കുമെന്ന ഭീഷണിയുമായി യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. ഇറാനുമായി ഒപ്പുവെക്കുന്നത് അന്തിമ കരാറല്ലെന്നും ഒരു ധാരണാപത്രമാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി. ഫ്രാൻസിലെ എവിയൻ വേദിയാകുന്ന ജി7 ഉച്ചകോടിക്കിടെ ഈജിപ്തുമായി നടന്ന ഉഭയകക്ഷി ചർച്ചയ്ക്ക് ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് യുഎസ് പ്രസിഡൻ്റിൻ്റെ പ്രതികരണം. മാസങ്ങൾ നീണ്ട സംഘർഷം അവസാനിപ്പിക്കാനായി യുഎസും ഇറാനും ചേർന്ന് സമാധാന കരാറിൽ ഒപ്പുവെക്കാൻ 48 മണിക്കൂർ മാത്രം ശേഷിക്കെയാണ് ട്രംപിൻ്റെ ഈ പ്രതികരണം.
യുഎസും ഇറാനും തമ്മിലുള്ള കരാർ അന്തിമമാണോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ട്രംപ്. “അത് അന്തിമമല്ല. അത് ധാരണപത്രമാണ്. എനിക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ, ഞങ്ങൾ അവരെ ആക്രമിക്കുന്നതിലേക്ക് മടങ്ങും. അവരുടെ തലയിൽ ബോംബിടും. എനിക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ, അവർ അനുസരിച്ചില്ലെങ്കിൽ, ഞങ്ങൾ അവരുടെ ഉച്ചിയിൽ ബോംബിടുന്ന നടപടികളിലേക്ക് മടങ്ങും, ഓക്കെ, കഴിഞ്ഞ 47 വർഷമായി അവർ മോശമായി പെരുമാറുകയായിരുന്നു”- ട്രംപ് പറഞ്ഞു.
നേരത്തെ, ഇറാനുമായുള്ള കരാർ പൂർത്തിയായെന്നും വെള്ളിയാഴ്ച ഒപ്പുവെക്കുമെന്നും ട്രംപ് അറിയിച്ചിരുന്നു. ഇരുപക്ഷവും കരാർ ഡിജിറ്റലായി ഒപ്പുവെച്ചുവെന്ന് ചൂണ്ടിക്കാട്ടി യുഎസ് വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസും രംഗത്തെത്തിയിരുന്നു. സമാധാന കരാറിന് മധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാനാണ് കരാർ സംബന്ധിച്ച സുപ്രധാന തീരുമാനം അറിയിച്ചിരുന്നത്. ജൂൺ 19ന് സ്വിറ്റ്സർലൻഡിൽവെച്ച് കരാറിൽ ഇരുപക്ഷവും ഒപ്പുവെക്കുമെന്നായിരുന്നു പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിൻ്റെ പ്രഖ്യാപനം. ഇക്കാര്യം സ്ഥിരീകരിച്ചു യുഎസും ഇറാനും രംഗത്തെത്തുകയായിരുന്നു.

