കുവൈറ്റ് സിറ്റി: മക്കളെ നിരന്തരം മറ്റുള്ളവരുടെ സംരക്ഷണയിലാക്കി സ്വന്തം ആവശ്യങ്ങൾക്കായി വിനോദയാത്രകൾ നടത്തുന്ന അമ്മയിൽ നിന്നും കുട്ടികളുടെ സംരക്ഷണാവകാശം കുവൈറ്റ് ഫാമിലി കോർട്ട് ഓഫ് അപ്പീൽസ് റദ്ദാക്കി. കുട്ടികളുടെ പൂർണ്ണമായ സംരക്ഷണ ചുമതല കോടതി പിതാവിന് കൈമാറി. നിയമപരമായും പ്രായോഗികമായും ഒരു രക്ഷിതാവിൽ നിന്ന് പ്രതീക്ഷിക്കുന്ന ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽ അമ്മ പരാജയപ്പെട്ടതായി ചൂണ്ടിക്കാണിച്ചാണ് കോടതിയുടെ ഈ നിർണ്ണായക ഉത്തരവ്.
വ്യക്തമായ കാരണങ്ങളില്ലാതെ കുട്ടികൾ ദീർഘകാലം സ്കൂളിൽ ഹാജരാകാതിരുന്നിട്ടും അമ്മ അതൊന്നും ശ്രദ്ധിക്കാതെ സ്വന്തം യാത്രകളുമായി മുന്നോട്ട് പോവുകയായിരുന്നു എന്ന് പിതാവിന്റെ അഭിഭാഷക ഹൂറ അൽ-ഹബീബ് കോടതിയെ ബോധിപ്പിച്ചു. സ്ത്രീയുടെ ഇത്തരം ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റം കുട്ടികളുടെ മാനസിക നിലയെയും വിദ്യാഭ്യാസ പുരോഗതിയെയും ഭാവിയെയും ദോഷകരമായി ബാധിച്ചുവെന്നും, ഇത്തരം സാഹചര്യങ്ങളിൽ കുട്ടികളുടെ സംരക്ഷണാവകാശം അമ്മയ്ക്ക് നൽകുന്നത് അവരുടെ സുരക്ഷിതത്വത്തിന് നല്ലതല്ലെന്നും അഭിഭാഷക വാദിച്ചു.
കുട്ടികൾക്ക് കേവലം താമസസൗകര്യം ഒരുക്കുന്നതിനപ്പുറമാണ് രക്ഷിതാവിന്റെ കടമകളെന്ന് വിധിന്യായത്തിൽ കോടതി വ്യക്തമാക്കി. കുട്ടികൾക്ക് നേരിട്ടും നിരന്തരമായും പരിചരണം നൽകുക, നല്ല രീതിയിൽ വളർത്തുക, അവരുടെ കാര്യങ്ങളിൽ കൃത്യമായ മേൽനോട്ടവും ശ്രദ്ധയും പുലർത്തുക എന്നിവയെല്ലാം സംരക്ഷണാവകാശത്തിന്റെ പരിധിയിൽ വരുന്നതാണ്. ഒപ്പം ഒരു കുട്ടിയുടെ മാനസികവും സാമൂഹികവുമായ ആരോഗ്യകരമായ വളർച്ചയ്ക്ക് ആവശ്യമായ സ്നേഹവും വൈകാരിക പിന്തുണയും നൽകാൻ മാതാപിതാക്കൾക്ക് സാധിക്കണമെന്നും കോടതി ഓർമ്മിപ്പിച്ചു.



