കുവൈറ്റ് സിറ്റി: ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് ശാന്തവും സമാധാനപരവുമായ അന്തരീക്ഷം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ‘നിശ്ശബ്ദ സമയം’ (Quiet Hours) പദ്ധതിയുമായി ആരോഗ്യ മന്ത്രാലയം. “രോഗിയുടെ സുഖസൗകര്യങ്ങൾക്ക് പ്രഥമ പരിഗണന… സുഖം പ്രാപിക്കുന്നതിന് കൂടുതൽ ശാന്തവും പിന്തുണയേകുന്നതുമായ ചികിത്സാ അന്തരീക്ഷം” എന്ന മുദ്രാവാക്യത്തോടെയാണ് മന്ത്രാലയം പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുള്ളത്.
ദിനംപ്രതി രാത്രി 10മണി മുതൽ രാവിലെ 6 മണി വരെയാണ് ഈ നിശ്ശബ്ദ സമയം നടപ്പിലാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഡോക്ടർമാർ, നഴ്സുമാർ ഉൾപ്പെടെയുള്ള എല്ലാ ആരോഗ്യ പ്രവർത്തകർക്കും ജീവനക്കാർക്കുമായി മന്ത്രാലയം കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.പ്രധാന നിർദ്ദേശങ്ങൾ:ശബ്ദം കുറച്ച് സംസാരിക്കുക: ആശുപത്രി ജീവനക്കാർ സംസാരിക്കുമ്പോൾ ശബ്ദം പരമാവധി കുറയ്ക്കണം. രോഗികളുടെ മുറികൾക്ക് സമീപവും, നഴ്സിംഗ് സ്റ്റേഷനുകളിലും, ഇടനാഴികളിലും വെച്ചുള്ള അനാവശ്യമായ ചർച്ചകളും വശങ്ങളിലിരുന്നള്ള സംഭാഷണങ്ങളും പൂർണ്ണമായും ഒഴിവാക്കണം.അടിയന്തിര കോളുകൾ മാത്രം: രോഗികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട അടിയന്തിര സാഹചര്യങ്ങളിൽ അല്ലാതെ പൊതുവായ അനൗൺസ്മെന്റുകൾക്കോ വോയ്സ് കോളുകൾക്കോ ഉള്ള സ്പീക്കർ സംവിധാനങ്ങൾ ഉപയോഗിക്കരുത്.ഫോൺ/അലാറം ശബ്ദങ്ങൾ കുറയ്ക്കുക: ടെലിഫോണുകളുടെ റിംഗ് ടോണുകളും ജീവഹാനിക്ക് കാരണമാകാത്ത തരത്തിലുള്ള മെഡിക്കൽ ഉപകരണങ്ങളുടെ അലാറം ശബ്ദങ്ങളും ഏറ്റവും കുറഞ്ഞ അളവിലേക്ക് മാറ്റി ക്രമീകരിക്കണം.
ഉപകരണങ്ങളുടെ ഉപയോഗം: ട്രോളികളും മറ്റ് മെഡിക്കൽ ഉപകരണങ്ങളും നീക്കുമ്പോൾ ശബ്ദം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. വാതിലുകളും അലമാരകളും ശബ്ദമില്ലാതെ പൂട്ടുകയും തുറക്കുകയും ചെയ്യുക.ഷിഫ്റ്റ് മാറ്റങ്ങൾ ശബ്ദമില്ലാതെ: ഡ്യൂട്ടി മാറുന്ന സമയത്ത് പുതിയ ജീവനക്കാർക്ക് വിവരങ്ങൾ കൈമാറുന്ന നടപടികൾ രോഗികളുടെ മുറികളിൽ നിന്ന് പരമാവധി അകലെ വെച്ചും വളരെ താഴ്ന്ന ശബ്ദത്തിലും മാത്രമേ നിർവ്വഹിക്കാവൂ.ഈ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നത് വഴി രോഗികൾക്ക് വേഗത്തിൽ സുഖം പ്രാപിക്കാൻ അനുയോജ്യമായ മാനസിക-ശാരീരിക അന്തരീക്ഷം ഒരുക്കാൻ സാധിക്കുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.



