കുവൈത്ത് സിറ്റി: കുവൈത്തിന് നേരെ ഇന്ന് രാവിലെ നടന്ന ആക്രമണത്തിൽ കുവൈത്തിലെ മൂന്ന് വടക്കൻ കര അതിർത്തി കേന്ദ്രങ്ങൾ ആക്രമണത്തിന് ഇരയായതായി പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് മേജർ ജനറൽ സൗദ് അബ്ദുൽഅസീസ് അൽ-ഒതൈബി അറിയിച്ചു. ആക്രമണത്തിൽ കേന്ദ്രങ്ങൾക്ക് വസ്തുനാശം സംഭവിച്ചതായും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കുവൈത്ത് ഓയിൽ കമ്പനിയുടെ കീഴിലുള്ള കുവൈത്ത് സമുദ്രാതിർത്തിയിലെ ഒരു ഓഫ്ഷോർ ഡ്രില്ലിംഗ് പ്ലാറ്റ്ഫോമും ശത്രു ഡ്രോൺ ആക്രമണത്തിന് ലക്ഷ്യമായി. സംഭവത്തിൽ പ്ലാറ്റ്ഫോമിന് നാശനഷ്ടമുണ്ടാകുകയും ഒരു തൊഴിലാളിക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റയാൾക്ക് ആവശ്യമായ ചികിത്സ നൽകിവരികയാണെന്ന് അധികൃതർ അറിയിച്ചു.
സംഭവത്തെ തുടർന്ന് ബന്ധപ്പെട്ട എല്ലാ സർക്കാർ ഏജൻസികളുമായും ഏകോപനം നടത്തി ആവശ്യമായ നടപടികൾ ഉടൻ ആരംഭിച്ചതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
രാജ്യത്തിന്റെ സുരക്ഷയും അതിർത്തികളുടെ സംരക്ഷണവും ഉറപ്പാക്കുന്നതിനായി കുവൈത്ത് സായുധസേന പൂർണ സജ്ജമായ നിലയിൽ തുടരുകയാണെന്നും, ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും സൈനിക ജനറൽ സ്റ്റാഫ് വ്യക്തമാക്കി.



