കുവൈറ്റ് സിറ്റി: കുവൈറ്റിൽ പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങളുടെ നിരക്കിൽ വൻ കുറവ്. 2026-ന്റെ ആദ്യ പകുതിയിൽ ബാല കുറ്റകൃത്യങ്ങളിൽ 48 ശതമാനത്തിന്റെ കുറവുണ്ടായതായി നീതിന്യായ മന്ത്രിയും കൗൺസിലറുമായ നാസർ അൽ സുനൈദ് അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1,523 കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്ത് ഇത്തവണ 795 കേസുകൾ മാത്രമാണ് രേഖപ്പെടുത്തിയത്.തുടർച്ചയായ രണ്ടാം വർഷമാണ് കുവൈറ്റിൽ ബാല കുറ്റകൃത്യങ്ങളിൽ ഇത്തരമൊരു പുരോഗതി രേഖപ്പെടുത്തുന്നത്. 2024 ആദ്യ പകുതിയുമായി (1,665 കേസുകൾ) താരതമ്യം ചെയ്യുമ്പോൾ കേസുകളുടെ എണ്ണത്തിൽ 52 ശതമാനത്തിന്റെ കുറവാണുണ്ടായിട്ടുള്ളത്.
ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട കേസുകളിലാണ് ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്. 63 ശതമാനം കുറവോടെ കേസുകളുടെ എണ്ണം 1,048-ൽ നിന്ന് 383 ആയി താഴ്ന്നു. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ 32 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. കടുത്ത നിയമനിർമ്മാണങ്ങൾ, ബോധവൽക്കരണ പ്രവർത്തനങ്ങൾ, സാമൂഹിക ഇടപെടലുകൾ എന്നിവയാണ് ഈ പോസിറ്റീവ് മാറ്റത്തിന് കാരണമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
കർശനമായ പുതിയ ട്രാഫിക് നിയമങ്ങൾ, കൊലപാതകം ഉൾപ്പെടെയുള്ള ഗുരുതര കുറ്റകൃത്യങ്ങൾക്കുള്ള കടുത്ത ശിക്ഷകൾ, ലഹരിമരുന്ന് വിരുദ്ധ നിയമങ്ങൾ എന്നിവ കുറ്റകൃത്യങ്ങൾ തടയുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു. കൂടാതെ പൊതുസ്ഥലങ്ങളിൽ ന്യായമായ കാരണങ്ങളില്ലാതെ ആയുധങ്ങൾ കൈവശം വെക്കുന്നതിനും ആളുകളെ ഭീഷണിപ്പെടുത്തുന്നതിനുമെതിരെ കൊണ്ടുവന്ന കടുത്ത ശിക്ഷാനിയമങ്ങളും കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയ്ക്കാൻ സഹായിച്ചതായി അൽ സുനൈദ് വ്യക്തമാക്കി.



