കുവൈറ്റ് സിറ്റി: ഡിജിറ്റൽ പരസ്യമേഖലയെയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുടെയും പ്രവർത്തനങ്ങളെ കൃത്യമായി നിയന്ത്രിക്കുന്നതിനുള്ള പുതിയ മാധ്യമ നിയന്ത്രണ നിയമത്തിന് കുവൈറ്റ് മന്ത്രിസഭ അംഗീകാരം നൽകി. രാജ്യത്ത് ജനങ്ങളെ ലക്ഷ്യമിട്ടുള്ള ഡിജിറ്റൽ പരസ്യങ്ങളും നിരൂപണങ്ങളും നടത്തുന്ന ഇൻഫ്ലുവൻസർമാർക്കും കണ്ടന്റ് ക്രിയേറ്റർമാർക്കും ഇനിമുതൽ ഔദ്യോഗിക ലൈസൻസ് നിർബന്ധമാകും. മാധ്യമപ്രവർത്തന രംഗത്തെ സുതാര്യത ഉറപ്പുവരുത്തുന്നതിന്റെയും ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെയും ഭാഗമായാണ് നിർണായക നീക്കം.
പുതിയ നിയമപ്രകാരം പണം വാങ്ങിയുള്ള പ്രൊമോഷനുകൾ മാത്രമല്ല, സൗജന്യമായി ലഭിക്കുന്ന ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും പരസ്യങ്ങളും റിവ്യൂകളും നൽകുമ്പോൾ അത് പരസ്യമാണെന്ന് വ്യക്തമായി വെളിപ്പെടുത്തണം. ഇൻഫ്ലുവൻസറുടെ അക്കൗണ്ടുകൾ, പ്രൊമോഷണൽ മത്സരങ്ങൾ, ഗിവ്എവേകൾ, ഹിഡൻ പരസ്യങ്ങൾ എന്നിവയ്ക്ക് പുറമേ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ച് നിർമ്മിക്കുന്ന വ്യാജ പരസ്യങ്ങൾക്കും ഈ നിയന്ത്രണങ്ങൾ ബാധകമാണ്.
ലൈസൻസിംഗ് നടപടികൾ ലളിതമാക്കാൻ പ്രത്യേകം ഇലക്ട്രോണിക് സംവിധാനം ഒരുക്കും.വ്യാജ പ്രചാരണങ്ങളിലൂടെയോ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലോ ഉള്ള പരസ്യങ്ങൾ നൽകുന്നത് പുതിയ നിയമപ്രകാരം കുറ്റകരമാണ്. പൊതുജന അഭിപ്രായ രൂപീകരണത്തെ സ്വാധീനിക്കാൻ ലക്ഷ്യമിട്ടുള്ള അനധികൃത സാമ്പത്തിക സഹായങ്ങളും സ്പോൺസർഷിപ്പുകളും നിയമവിരുദ്ധമാക്കിക്കൊണ്ട് ഡിജിറ്റൽ പരസ്യ രംഗത്ത് ശക്തമായ നിയമനിർമ്മാണമാണ് കുവൈറ്റ് ഭരണകൂടം നടപ്പിലാക്കുന്നത്.



