കുവൈത്ത് സിറ്റി: കുവൈത്തിലെയും യുഎഇയിലെയും അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് മിസൈൽ–ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി ഇറാൻ സൈന്യം അവകാശപ്പെട്ടു. എന്നാൽ ഇറാന്റെ ഈ അവകാശവാദങ്ങൾ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
കുവൈത്തിലെ അഹമ്മദ് അൽ ജാബർ വ്യോമതാവളത്തിലെ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ, ഉപകരണ സംഭരണ കേന്ദ്രങ്ങൾ, യുദ്ധവിമാന ഹാംഗറുകൾ എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇറാൻ സൈന്യം പ്രസ്താവനയിൽ അവകാശപ്പെട്ടു. ആശയവിനിമയ സംവിധാനങ്ങൾക്കും വിമാന ഹാംഗറുകൾക്കും നാശനഷ്ടമുണ്ടായതായും ഇറാൻ അവകാശപ്പെടുന്നു. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗികമായ സ്വതന്ത്ര സ്ഥിരീകരണം ലഭിച്ചിട്ടില്ല.യുഎഇയിലെ അൽ മിൻഹാദ് വ്യോമതാവളത്തിലെ അമേരിക്കൻ സൈനികരുടെ കേന്ദ്രങ്ങളും റഡാർ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ലക്ഷ്യമിട്ടതായും ഇറാൻ അവകാശപ്പെട്ടു.
അതേസമയം, ഇറാനിൽ നിന്നുള്ള മിസൈൽ–ഡ്രോൺ ആക്രമണങ്ങളെ രാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ നേരിടുന്നതായി കുവൈത്ത് നേരത്തെ അറിയിച്ചിരുന്നു. ആകാശത്ത് കേൾക്കുന്ന സ്ഫോടന ശബ്ദങ്ങൾ വ്യോമപ്രതിരോധ സംവിധാനങ്ങൾ ശത്രുതാപരമായ ലക്ഷ്യങ്ങളെ തടയുന്നതിന്റെ ഭാഗമാണെന്നും കുവൈത്ത് സായുധസേന വ്യക്തമാക്കി.ഏറ്റവും പുതിയ ഇറാനിയൻ ആക്രമണങ്ങളെ രാജ്യത്തിന്റെ പരമാധികാരത്തിന്റെ നഗ്നമായ ലംഘനമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിക്കുകയും ചെയ്തിട്ടുണ്ട്.



