കുവൈത്ത് സിറ്റി: ആരോഗ്യ മേഖലയിലെ ലൈസൻസിങ് നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി കുവൈത്ത് ആരോഗ്യ മന്ത്രാലയം നടത്തുന്ന പരിശോധനകളുടെ ഭാഗമായി നാല് സ്വകാര്യ ക്ലിനിക്കുകൾക്കെതിരെ നടപടി സ്വീകരിച്ചു. ആരോഗ്യ ലൈസൻസിങ് വകുപ്പ് നടത്തിയ പരിശോധനകളിലും ഓഡിറ്റുകളിലും കണ്ടെത്തിയ നിയമലംഘനങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.
ഒരു സ്വകാര്യ ക്ലിനിക്കിന്റെ ആരോഗ്യ ലൈസൻസ് ഉപയോഗിച്ച് മൂന്നാം കക്ഷി സ്ഥാപനത്തിൽ നിക്ഷേപം നടത്തുകയും പ്രവർത്തനം നടത്തുകയും ചെയ്തതായി കണ്ടെത്തിയതിനെ തുടർന്ന് ആ ക്ലിനിക്കിന്റെ ലൈസൻസ് റദ്ദാക്കി. ബന്ധപ്പെട്ട നിക്ഷേപ കരാർ പരിശോധിച്ചപ്പോൾ 2024-ലെ മന്ത്രിതല പ്രമേയം നമ്പർ 36-ലെ ആർട്ടിക്കിൾ 15, 2020-ലെ നിയമം നമ്പർ 70-ലെ ആർട്ടിക്കിൾ 63-ന്റെ നാലാം ഖണ്ഡിക എന്നിവയുടെ ലംഘനം നടന്നതായി കണ്ടെത്തിയെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ആരോഗ്യ ലൈസൻസുകൾ മറ്റുള്ളവർക്ക് വാടകയ്ക്ക് നൽകുന്നതോ അനുമതിയില്ലാതെ മൂന്നാം കക്ഷികളെ ഉപയോഗിച്ച് സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കുന്നതോ അനുവദിക്കില്ലെന്നും, ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്തിയാൽ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ മേൽനോട്ടം ശക്തമാക്കുക, രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കുക, ആരോഗ്യ സേവനങ്ങളുടെ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കുക എന്നിവയാണ് നടപടികളുടെ ലക്ഷ്യമെന്നും മന്ത്രാലയം വ്യക്തമാക്കി.



