കുവൈറ്റ് സിറ്റി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയാണെന്ന് കണ്ടെത്തി വിചാരണയില്ലാതെ ജീവപര്യന്തം തടവിന് ശിക്ഷിച്ച കുവൈറ്റ് പൗരന്റെ ശിക്ഷ ക്രിമിനൽ കോടതി റദ്ദാക്കി. പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകളിൽ സംശയം പ്രകടിപ്പിക്കുകയും കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെടുകയും ചെയ്തതിനെ തുടർന്ന് കോടതി ഇയാളെ കുറ്റവിമുക്തനാക്കുകയായിരുന്നു.
പെൺകുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റം കണ്ടതിനെ തുടർന്ന് പിതാവ് ചോദ്യം ചെയ്തപ്പോഴാണ് മകൾ പ്രതിയുമായും മറ്റൊരു വ്യക്തിയുമായും അടുപ്പത്തിലായിരുന്നു എന്ന് വെളിപ്പെടുത്തിയത്. തുടർന്നാണ് പ്രതി മകളെ പീഡിപ്പിച്ചെന്ന് കാണിച്ച് പിതാവ് പരാതി നൽകിയത്. എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ പ്രതി നിഷേധിച്ചു.
പ്രതിക്ക് വേണ്ടി ഹാജരായ പ്രമുഖ അഭിഭാഷകൻ ബഷാർ അൽ നാസർ, കേസിൽ കൃത്യമായ തെളിവുകളുടെ അഭാവമുണ്ടെന്ന് കോടതിയിൽ വാദിച്ചു. പ്രതിയുടെ ഫോൺ നമ്പർ തിരിച്ചറിയാൻ പരാതിക്കാരിക്കോ, ഇയാളുടെ ഫോണിൽ നിന്ന് കോളുകൾ വന്നതായി തെളിയിക്കാനോ സാധിച്ചിട്ടില്ലെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. കൂടാതെ ഏപ്രിൽ മാസത്തിൽ പ്രതിയുടെ വാഹനത്തിൽ വെച്ചാണ് പീഡനം നടന്നതെന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നെങ്കിലും, ആ വാഹനം പ്രതി വാങ്ങിയത് സെപ്റ്റംബർ മാസത്തിലാണെന്ന് രേഖകൾ സഹിതം വാദിക്കാൻ പ്രതിഭാഗത്തിന് സാധിച്ചു. ഈ വൈരുദ്ധ്യങ്ങൾ കണക്കിലെടുത്താണ് കോടതി പ്രതിയെ വെറുതെവിട്ടത്.



