കുവൈറ്റ് സിറ്റി: കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ എവിഡൻസിന്റെ പ്രവർത്തനങ്ങളും വികസന പദ്ധതികളും നിർമ്മിത ബുദ്ധി (എഐ) അധിഷ്ഠിത സാങ്കേതികവിദ്യകളും നേരിട്ട് വിലയിരുത്തി ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ്. ഡിപ്പാർട്ട്‌മെന്റിന്റെ ദൈനംദിന പ്രവർത്തനങ്ങൾ, പ്രകടനക്ഷമത, നൂതന സാങ്കേതിക മുന്നേറ്റങ്ങൾ എന്നിവ പരിശോധിക്കുന്നതിനായി ചൊവ്വാഴ്ചയാണ് മന്ത്രി ഇൻസ്‌പെക്ഷൻ സന്ദർശനം നടത്തിയത്. ക്രിമിനൽ സെക്യൂരിറ്റി അഫയേഴ്‌സ് സെക്ടർ മേധാവി ബ്രിഗേഡിയർ ജനറൽ ഫഹദ് മുഹമ്മദ് അൽ ബദർ, ക്രിമിനൽ എവിഡൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ അബ്ദുൽറഹീം മുഹമ്മദ് അൽ അവധി, അസിസ്റ്റന്റ് ബ്രിഗേഡിയർ ജനറൽ മിഷാരി ബദർ അൽ റിഷ് തുടങ്ങി പ്രമുഖ ഉദ്യോഗസ്ഥർ ചേർന്നാണ് മന്ത്രിയെ സ്വീകരിച്ചത്.
വകുപ്പിന്റെ ഭാവി വികസന ലക്ഷ്യങ്ങളെക്കുറിച്ചും സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനുള്ള പദ്ധതികളെക്കുറിച്ചും ഉദ്യോഗസ്ഥർ മന്ത്രിയോട് വിശദീകരിച്ചു. കുറ്റകൃത്യങ്ങൾ തടയുന്നതിനും തെളിവുകൾ ശേഖരിക്കുന്നതിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എങ്ങനെ ഉപയോഗിക്കാമെന്നതിന്റെ പവർപോയിന്റ് പ്രസന്റേഷനും മന്ത്രിയുടെ മുന്നിൽ അവതരിപ്പിച്ചു. വ്യക്തിഗത തിരിച്ചറിയൽ പ്രക്രിയകൾ വേഗത്തിലാക്കാനും വ്യാജരേഖ ചമയ്ക്കലുകൾ കൃത്യമായി കണ്ടെത്താനും പുതിയ എഐ ആപ്ലിക്കേഷനുകൾ സഹായിക്കുമെന്ന് വിലയിരുത്തപ്പെട്ടു.
തുടർന്ന് വിവിധ ലാബുകളും മറ്റ് ഡിപ്പാർട്ട്‌മെന്റുകളും സന്ദർശിച്ച ഷെയ്ഖ് ഫഹദ് അൽ യൂസഫ് അവിടുത്തെ സാങ്കേതിക നടപടിക്രമങ്ങൾ നേരിട്ട് കണ്ടറിഞ്ഞു. സുരക്ഷാ സംവിധാനം കൂടുതൽ ദൃഢമാക്കുന്നതിനും അന്വേഷണ ഫലങ്ങളുടെ കൃത്യതയും വേഗതയും ഉറപ്പാക്കുന്നതിനുമായി നിർണായക നിർദ്ദേശങ്ങൾ നൽകിയാണ് ഉപപ്രധാനമന്ത്രി സന്ദർശനം അവസാനിപ്പിച്ചത്.



