കുവൈറ്റ് സിറ്റി: ആഴക്കടലിലെ അടിയന്തര സാഹചര്യങ്ങളിൽ നിമിഷാർദ്ധങ്ങളുടെ താമസം പോലും ഒരു ജീവൻ നഷ്ടപ്പെടാൻ കാരണമായേക്കാം. അതുകൊണ്ടുതന്നെ, കടൽമാർഗ്ഗം യാത്ര ചെയ്യുന്നവർക്കും വിനോദങ്ങളിൽ ഏർപ്പെടുന്നവർക്കും സുരക്ഷയുടെ ആദ്യ പ്രതിരോധ വലയമൊരുക്കി സദാ സജ്ജരാണ് കുവൈറ്റ് ജനറൽ ഫയർ ഫോഴ്‌സിന് കീഴിലുള്ള മറൈൻ ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്ട്‌മെന്റ്.
അത്യാധുനിക ബോട്ടുകളും സജ്ജീകരണങ്ങളും ഉപയോഗിച്ച് മുങ്ങിമരണം, ആളുകളെ കാണാതാവൽ, കപ്പലുകളിലെയും ബോട്ടുകളിലെയും തീപിടുത്തം, എൻജിൻ തകരാറുകൾ തുടങ്ങിയ ഏത് അടിയന്തര ഘട്ടങ്ങളെയും നേരിടാൻ പരിശീലനം ലഭിച്ചവരാണ് ഈ രക്ഷാപ്രവർത്തകർ.
വേനൽക്കാലത്ത് കടൽ വിനോദങ്ങളിലേക്ക് ആളുകൾ കൂടുതലായി എത്തുന്നതോടെ, 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ റെസ്ക്യൂ ടീമിന്റെ ഉത്തരവാദിത്തം ഇരട്ടിയാകുകയാണ്. അടിയന്തര സന്ദേശങ്ങൾക്ക് അതിവേഗം മറുപടി നൽകുന്നതിനൊപ്പം തന്നെ, സമുദ്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്താനും ഇവർ മുൻപന്തിയിലുണ്ട്.
1950-കളിൽ ആരംഭിച്ച വകുപ്പ്, 1998-ൽ സാൽമിയയിൽ റെസ്ക്യൂ സെന്റർ പ്രവർത്തനമാരംഭിച്ചതിനു ശേഷം ശേഷിയിലും സാങ്കേതിക വിദ്യയിലും വൻ പുരോഗതി കൈവരിച്ചതായി മറൈൻ ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ബദർ അൽ-കദം ‘അൽ-റായ്’ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. പെട്ടെന്നുള്ള പ്രതികരണ ശേഷി, വിദഗ്ദ്ധ പരിശീലനം, മറ്റ് ബന്ധപ്പെട്ട വകുപ്പുകളുമായുള്ള മികച്ച ഏകോപനം എന്നിവയാണ് രക്ഷാപ്രവർത്തനങ്ങളുടെ വിജയത്തിന് പിന്നിലെ പ്രധാന ഘടകങ്ങളെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.



