ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നയന്‍താരയും ഭര്‍ത്താവ് വിഘ്നേഷ് ശിവനും

  • 13/06/2022



ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നയന്‍താരയും ഭര്‍ത്താവ് വിഘ്നേഷ് ശിവനും. വിവാഹശേഷം ഇന്നലെ കേരളത്തിലെത്തിയ ഇരുവരും നയന്‍താരയുടെ തിരുവല്ലയിലെ വീട്ടിലേക്കാണ് പോയത്. അവിടെനിന്നാണ് ചെട്ടികുളങ്ങരയില്‍ എത്തിയത്. ക്ഷേത്ര ഭരണ സമിതിയായ ശ്രീദേവി വിലാസം ഹിന്ദുമത കണ്‍വെന്‍ഷന്‍ ഇരുവര്‍ക്കും ഉപഹാരം നല്‍കി.

ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ഇരുവരും ചെന്നൈയില്‍ നിന്ന് കൊച്ചിയില്‍ വിമാനമിറങ്ങിയത്. നയന്‍താരയുടെ അമ്മ അടക്കമുള്ള ബന്ധുക്കളെ കാണാനാണ് സന്ദര്‍ശനം. നയന്‍താരയുടെ അമ്മയ്ക്ക് വിവാഹത്തില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. വിമാനത്താവളത്തില്‍ നിന്നുള്ള ഇരുരവുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

മഹാബലിപുരത്തെ ആഡംബര ഹോട്ടല്‍ ആയ ഷെറാട്ടണ്‍ ഗ്രാന്‍ഡില്‍ വച്ച് ഒന്‍പതാം തീയതിയായിരുന്നു ഇരുവരുടെയും വിവാഹം. രജനീകാന്തും ഷാരൂഖ് ഖാനും അജിത്ത് കുമാറും വിജയ്‍യും സൂര്യയുമടക്കം പ്രമുഖ താരങ്ങളുടെ വലിയ നിര വിവാഹത്തിനും പിന്നീട് നടന്ന വിരുന്നിനും എത്തിയിരുന്നു. ആ താരനിര പോലെ പകിട്ടേറിയതായിരുന്നു വിരുന്നുമേശയും. 

കേരള, തമിഴ് വിഭവങ്ങളുടെ വ്യത്യസ്തമായ രുചിക്കൂട്ട് അതിഥികള്‍ക്ക് നവ്യാനുഭവമായി. വിഘ്നേഷിന് വിവാഹ സമ്മാനമായി 20 കോടിയുടെ ബംഗ്ലാവാണ് നയന്‍താര നല്‍കിയതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വിവാഹപ്പിറ്റേന്ന് ഇരുവരും തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയിരുന്നു. ഏഴ് വര്‍ഷത്തെ പ്രണയത്തിന് തുടര്‍ച്ചയാണ് നയന്‍താരയുടെയും വിഘ്നേഷിന്‍റെയും വിവാഹം.

Related Articles