ഇരയുടെ പേര് പറഞ്ഞ് നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നവർ കൂട്ടത്തിലുണ്ട്: ഡബ്ള്യൂ.സി.സിക്കെതിരെ രൂക്ഷ വിമർശനവുമായി നടി മംമ്ത

  • 08/07/2022



ദുബൈ: മലയാള സിനിമയിലെ വനിത സംഘടനയായ ഡബ്ള്യൂ.സി.സിക്കെതിരെ രൂക്ഷ വിമർശനവുമായി നടി മംമ്ത മോഹന്‍ദാസ്. ഇരയുടെ പേര് പറഞ്ഞ് നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നവർ കൂട്ടത്തിലുണ്ട്. അമ്മയില്‍ നിന്നും വിട്ടുപോകുന്നതൊക്കെ അവരുടെ സ്വന്തം കാര്യമാണ്. ശരിയായ മാറ്റം കൊണ്ടുവരാന്‍ ഡബ്ള്യൂ.സി.സിക്ക് കഴിഞ്ഞാല്‍ അത് നല്ലതാണെന്നും മംമ്ത പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് രണ്ട് വശങ്ങളുണ്ട്. ചുരുക്കം ചില സംഭവങ്ങളിലൊഴികെ സ്ത്രീകള്‍ ഇരയാകാന്‍ നിന്നുകൊടുക്കുന്നുണ്ട്. ഇരയാകാന്‍ നിന്നുകൊടുത്തിട്ട് സഹായം തേടി പരസ്യമായി രംഗത്തുവരുന്നത് ശരിയല്ല. ആക്രമിക്കപ്പെട്ട നടി എല്ലാക്കാലത്തും ഇരയാകാന്‍ നില്‍ക്കരുത്. ആ സംഭവത്തില്‍ നിന്ന് പുറത്തു കടന്ന് ഉയര്‍ന്നുവരാന്‍ തയ്യാറാകണം. സിനിമ മേഖലയിലെ ചൂഷണങ്ങൾക്ക് രണ്ടു പക്ഷത്തിനും ഉത്തരവാദിത്തമുണ്ട്. പ്രൊഫഷണലായി ഇടപെടേണ്ടിടത്ത് വ്യക്തിപരമായി ഇടപെടുമ്പോഴാണ് ചൂഷണമുണ്ടാകുന്നത്. മാനസികമായോ ശാരീരികമായോ പീഡനമുണ്ടായാല്‍ അവിടെ നിന്ന് ഇറങ്ങിപ്പോരാന്‍ കഴിയണമെന്നും താന്‍ അങ്ങനെ ചെയ്തിട്ടുണ്ടെന്നും മംമ്ത മോഹൻദാസ് പറഞ്ഞു.

ഞാനിപ്പോള്‍ സംസാരിക്കാന്‍ പോകുന്ന ആളുടെ പള്‍സ് എന്താണ്? എനര്‍ജി എന്താണ്? അയാളെങ്ങനെയാണ് എന്നെ നോക്കുന്നത്? എന്നൊക്കെ വീക്ഷിക്കാനും പരാതി നല്‍കാനുമുള്ള ബുദ്ധിയുണ്ടെങ്കില്‍ ഇതൊക്കെ നേരത്തെ മനസിലാക്കിയെടുക്കാനുള്ള ബുദ്ധി ഒരു പെണ്‍കുട്ടിക്കുണ്ട്. ഞാനൊരു ഇരയാണ് എന്ന് എപ്പോഴും പറഞ്ഞുനടന്നാല്‍ വീണ്ടും പഴയ സാഹചര്യം ഉണ്ടാകും. ഒരു ദുര്‍ബലമായ പൊസിഷനിലാണ് നമ്മളെ വച്ചിരിക്കുന്നത്. അവിടെ നിന്നും ഉയരുകയാണ് വേണ്ടത്. അതൊക്കെ അതിജീവിച്ചാണ് ഞാനും ഇവിടെ നില്‍ക്കുന്നത്. യഥാര്‍ഥ ഇരയാണെങ്കില്‍ അവര്‍ക്ക് പെട്ടെന്നൊന്നും സമൂഹത്തോട് തുറന്നു പറയാന്‍ സാധിക്കില്ല. കാരണം അതിന് കുറെ ഇമോഷണലായ കാര്യങ്ങളുണ്ട്. യഥാര്‍ഥ ഇരയാണെങ്കില്‍ മാത്രം...മംമ്ത പറഞ്ഞു.

Related Articles