'ആ കുഞ്ഞുമുഖം മനസ്സില്‍ നിന്ന് പോകുന്നില്ല, ഒരുതവണ ഞങ്ങളെ വന്നുകണ്ടിരുന്നെങ്കില്‍...': ഏറ്റുമാനൂര്‍ എസ്‌എച്ച്‌ഒ

  • 16/04/2025

കുടുംബപ്രശ്നങ്ങള്‍ സംബന്ധിച്ച്‌ ലഭിക്കുന്ന പരാതികള്‍ കൂടിവരികയാണെന്ന് ഏറ്റുമാനൂർ എസ്‌എച്ച്‌ഒ അൻസല്‍ അബ്ദുല്‍. ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനില്‍ ഈ വർഷം ജനുവരി 1 മുതല്‍ മാർച്ച്‌ 30 വരെ ലഭിച്ച 700 പരാതികളില്‍ 500ഉം കുടുംബ പ്രശ്നങ്ങള്‍ ആയിരുന്നുവെന്ന് എസ്‌എച്ച്‌ഒ പറയുന്നു.

കുടുംബങ്ങളില്‍ പ്രശ്നം ഉണ്ടാക്കുന്ന ആളുകള്‍ പോയി വീണ്ടും പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാൻ സ്റ്റേഷനില്‍ വന്നു രാത്രി 8 മണിക്ക് ശേഷം ഒപ്പിടാൻ പറയാറുണ്ടെന്ന് എസ്‌എച്ച്‌ഒ വിശദീകരിച്ചു. രണ്ട് മാസം മുൻപ് ട്രെയിനിന് മുന്നില്‍ ചാടി മരിച്ച ഷൈനിയും മക്കളും കഴിഞ്ഞ ദിവസം ആറ്റില്‍ ചാടി മരിച്ച അഭിഭാഷക ജിസ്മോള്‍ ജിമ്മിയും മക്കളും ഒരു തവണയെങ്കിലും സ്റ്റേഷനിലെത്തി വന്നുകണ്ടിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിച്ചു പോവുകയാണെന്ന് എസ്‌എച്ച്‌ഒ കുറിച്ചു.

കഴിഞ്ഞ രണ്ട് മാസം മുൻപ് ചിതറി തെറിച്ച ഷൈനിയെയും രണ്ട് കുഞ്ഞു ശരീരങ്ങളും മെഡിക്കല്‍ കോളേജ് ഇൻക്വസ്റ്റ് ടേബിളില്‍ പെറുക്കി വെച്ച്‌ ഇൻക്വസ്റ്റ് നടത്തുമ്ബോള്‍ മക്കളുടെ മുഖങ്ങള്‍ ഓർമ വന്നു. ഒരു തവണ എങ്കിലും സ്റ്റേഷനില്‍ ഷൈനിയും മക്കളും വന്നു ഞങ്ങളെ കണ്ടിരുന്നെങ്കില്‍ എന്ന് വെറുതെ ആഗ്രഹിച്ചു പോയെന്ന് അദ്ദേഹം കുറിച്ചു. യാന്ത്രികമായി ആ ജോലി കഴിഞ്ഞു. ഇന്നലെ വീണ്ടും സമാന സംഭവമുണ്ടായി. ഒരു അമ്മയും രണ്ട് കുട്ടികളും കാരിത്താസ് ഹോസ്പിറ്റലില്‍. ആ ചെറിയ മകളുടെ ചേതനയറ്റ കുഞ്ഞു മുഖം മനസ്സില്‍ നിന്നും പോകുന്നില്ല. ഇന്നലെ രാത്രി കണ്ണ് കൂട്ടി അടക്കാൻ പറ്റാത്ത അവസ്ഥയാണെന്ന് എസ്‌എച്ച്‌ഒ കുറിച്ചു.

Related News