മെഡിക്കല്‍ രേഖകളുമായി ഷൈൻ ടോം ചാക്കോയുടെ അച്ഛനും അമ്മയും; തസ്ലീമയുമായി ലഹരി ഇടപാടില്ലെന്ന് ആവര്‍ത്തിച്ച്‌ ഷൈൻ

  • 28/04/2025

ലഹരി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുമ്ബാകെ മെഡിക്കല്‍ രേഖകള്‍ ഹാജരാക്കി നടൻ ഷൈൻ ടോം ചാക്കോ. ഡി അഡിക്ഷൻ സെന്‍ററിലെ ചികിത്സാ രേഖയാണ് ഹാജരാക്കിയത്. ഷൈൻ ടോം ചാക്കോയുടെ അച്ഛനും അമ്മയും എത്തിയാണ് രേഖകള്‍ കൈമാറിയത്. നേരത്തെ ചോദ്യം ചെയ്തപ്പോള്‍ ഡി അഡിക്ഷൻ സെന്‍ററില്‍ ചികിത്സ യില്‍ ആണെന്ന് ഷൈൻ അറിയിച്ചിരുന്നു.

ഇതിന്‍റെ രേഖകളുമായാണ് കുടുംബം എത്തിയത്. താൻ ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കാറില്ലെന്നും മെത്തഫിറ്റമിൻ ആണ് ഉപയോഗിച്ചിട്ടുള്ളതെന്നുമാണ് ഷൈൻ ഇന്ന് മൊഴി നല്‍കിയത്. ലഹരി വിമുക്തിക്കായി ഷൂട്ടിങ് വരെ മാറ്റിവെച്ച്‌ ഡി അഡിക്ഷൻ സെന്‍ററിലാണെന്നും തസ്ലീമയുമായി ലഹരി ഇടപാടുകളില്ലെന്നും ഷൈൻ മൊഴി നല്‍കി. നേരത്തെയും തസ്ലീമിയുമായി ബന്ധമില്ലെന്ന് പൊലീസിന് ഷൈൻ മൊഴി നല്‍കിയിരുന്നു.

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലാണ് നടന്മാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, മോഡല്‍ സൗമ്യ എന്നിവരെ എക്സൈസ് ചോദ്യം ചെയ്യുന്നത്. ഇന്ന് രാവിലെയാണ് മൂന്നുപേരും ചോദ്യം ചെയ്യലിന് ഹാജരായത്. ഇതിനിടെയാണ് വൈകിട്ടോടെ ഷൈന്‍റെ മാതാപിതാക്കളെത്തി മെഡിക്കല്‍ രേഖകള്‍ ഹാജരാക്കിയത്.

ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോയ്ക്കും ഒപ്പം ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലിമയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്യാൻ വിളിച്ച്‌ വരുത്തിയത്. ബെംഗളൂരുവില്‍ നിന്നും രാവിലെ വിമാനം മാർഗ്ഗമാണ് ഷൈൻ കൊച്ചിയില്‍ എത്തിയത്. താൻ ബെംഗളൂരുവിലെ ഡി അഡിക്ഷൻ സെന്‍ററില്‍ ചികിത്സയിലാണെന്നും ഒരു മണിക്കൂർ കൊണ്ട് തന്നെ മടക്കി അയക്കണമെന്നും ഷൈൻ എക്സൈസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു.

Related News